തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും. പത്മകുമാറിന്റെ സെക്രട്ടറി അടക്കമുള്ളവരെ വിളിച്ചുവരുത്തി വിവരങ്ങൾ തേടി.
മുന്‍ ദേവസ്വം കമ്മീഷണറും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന എന്‍. വാസുവിനെ ചൊവ്വാഴ്ച അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. വാസു ഇപ്പോള്‍ റിമാന്‍ഡിലാണ്. പത്മകുമാര്‍ പ്രസിഡന്റായിരുന്ന കാലത്ത് വാസു ദേവസ്വം ബോര്‍ഡില്‍ പ്രധാന പദവി വഹിച്ചിരുന്നു.
സ്വര്‍ണക്കൊള്ളയില്‍ വാസുവിന് പങ്കുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് ഒരു കേസില്‍ വാസുവിനെ അറസ്റ്റ് ചെയ്തത്. ദേവസ്വം ബോര്‍ഡ് ജീവനക്കാരായിരുന്ന മുരാരി ബാബു, സുധീഷ്കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തതില്‍ നിന്നു ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് വാസുവിനെ അറസ്റ്റ് ചെയ്തത്.
ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ ഉള്‍പ്പെടെ പത്മകുമാറും വാസുവും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ആളായിരുന്നു വാസു. പത്മകുമാറിനെ മറികടന്ന് ദേവസ്വം ബോര്‍ഡില്‍ പല നടപടികളും വാസു കൈക്കൊണ്ടിരുന്നു.
ഇതിനെല്ലാം സര്‍ക്കാരില്‍ നിന്നു വാസുവിന് നല്ല പിന്തുണ ലഭിച്ചിരുന്നു. വാസുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് പത്മകുമാറിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
Tags : Sabarimala Gold A Padmakumar