പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയില്‍ സന്നിധാനത്ത് നിര്‍ണായക തെളിവെടുപ്പ്. സാമ്പിളുകൾ ശേഖരിക്കുന്നതിന് വേണ്ടി ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളിയും ശ്രീകോവിലിന്റെ വലതുഭാഗത്തെ പാളികളും ഇളക്കിമാറ്റിയിട്ടുണ്ട്.
സ്വർണപ്പാളികളുടെ തൂക്കം നിര്‍ണയിക്കും. പരിശോധനകൾക്ക് ശേഷം ഇവ വീണ്ടും പുനഃസ്ഥാപിക്കും. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി.
എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശബരിമലയിലെത്തിയിട്ടുള്ളത്. ശാസ്ത്രീയ പരിശോധനയ്ക്കു വിദഗ്ധരായവര്‍ സംഘത്തിലുണ്ട്.
ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമുള്ള പരിശോധന ഉച്ചപൂജ കഴിഞ്ഞു നട അടച്ചശേഷം നടത്താനാണ് തന്ത്രി കണ്ഠര് മഹേഷ് മോഹനര് അനുമതി നല്‍കിയത്. ഉച്ചപൂജ വേളയില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര് കലശമാടി അനുജ്ഞ വാങ്ങി. തുടര്‍ന്നാണ് പരിശോധന നടന്നത്.
ശബരിമല ശ്രീകോവിലില്‍ 1998ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞു സ്ഥാപിച്ച ചെമ്പുപാളികള്‍ തന്നെയാണോ 2019ല്‍ ഉണ്ണിക്കൃഷ്ണന് പോറ്റി സ്വര്‍ണം പൂശി ഘടിപ്പിച്ചതെന്ന് കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം.
ദ്വാരപാലക ശില്പങ്ങള്, കട്ടിളപ്പാളികള്‍, വാതില്‍പ്പാളികള്‍ എന്നിവയില്‍ പൊതിഞ്ഞിട്ടുള്ള സ്വര്‍ണത്തിന്റെ അളവ് കേസിന്റെ ഭാഗമായി എസ്ഐടിക്കു കണ്ടെത്തേണ്ടതുണ്ട്.
Tags : Sabarimala Gold High Court SIT