കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവാഭരണം മുൻ കമ്മീഷണർ കെ.എസ് ബൈജുവിന് ജാമ്യം. കട്ടിളപ്പാളി കേസിലാണ് വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. അതേസമയം, ദ്വാരപാലക ശില്പ കേസിലെ റിമാൻഡ് തുടരുന്നതിനാൽ അദ്ദേഹം ജയിൽമോചിതനാവില്ല.
തിരുവാഭരണം മുൻ കമ്മിഷണറായിരുന്ന കെ.എസ്. ബൈജു ആദ്യം അറസ്റ്റിലാകുന്നത് കട്ടിളപ്പാളി കേസിലാണ്. ഉദ്യോഗസ്ഥനെന്ന നിലയിലാണ് കേസിൽ പ്രതിയായത്. റിമാൻഡിൽ ആയി 90 ദിവസം പൂർത്തിയായത് കാട്ടിയാണ് സ്വാഭാവിക ജാമ്യത്തിനായി വിജിലൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. കഴിഞ്ഞദിവസം ഹർജിയിൽ വാദം പൂർത്തിയായിരുന്നു.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തനിക്ക് പങ്കില്ലെന്നാണ് കെ.എസ്. ബൈജു കോടതിയിൽ വാദിച്ചത്. സന്നിധാനത്ത് സ്ഥിരമായി ഡ്യൂട്ടി ഇല്ലായിരുന്നുവെന്നും ആറന്മുളയിലെ ഓഫീസിലായിരുന്നു എന്നുമായിരുന്നു വാദം.
അതേസമയം, ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ വീണ്ടും റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ കോടതിയിൽ നേരിട്ട് ഹാജരാക്കിയില്ല.
Tags : Sabarimala gold robbery KS Baiju Verdict Bail plea