തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന്റെയും വ്യവസായി ഗോവർധന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എ. ബദറുദീൻ ആണ് ജാമ്യാപേക്ഷയിൽ വാദം കേൾക്കുക.
ശബരിമല സ്വർണക്കൊള്ള കേസിൽ പങ്കില്ലെന്നാണ് രണ്ട് പ്രതികളുടെയും വാദം. കേസിൽ എ. പത്മകുമാറിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചത്.
പത്മകുമാർ നൽകിയ മൊഴിയും എസ്ഐടി കണ്ടെത്തിയ തെളിവുകളും തമ്മിൽ വൈരുധ്യമുണ്ടെന്നും എസ്ഐടിയുടെ സത്യവാംഗ്മൂലത്തിൽ പറയുന്നു. ദ്വാരപാലക ശിൽപത്തിലെ സ്വർണം അപഹരിച്ച കേസിൽ ബുധനാഴ്ച വിജിലൻസ് കോടതി പത്മകുമാറിന്റെ ജാമ്യം നിഷേധിച്ചിരുന്നു.
ഗൂഢാലോചനയിൽ മുഖ്യപങ്കാളിയായ എ. പത്മകുമാറിന് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം നിഷേധിച്ചത്.
Tags : Sabarimala gold theft case A Pathmakumar kerala high court