കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ്ഐടി പ്രതിചേര്‍ത്ത തന്ത്രി അടക്കം മുഴുവന്‍ പേരെയും പ്രതിചേര്‍ത്താണ് കള്ളപ്പണം തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍നിന്ന് അനുമതി ലഭിച്ചതിനെത്തുടര്‍ന്ന് ഇന്നലെയാണ് ഇഡി എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇസിഐആര്‍) രജിസ്റ്റര്‍ ചെയ്തത്. ഇഡി ജോയിന്റ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതലയെന്നാണു വിവരം.
ഒറ്റക്കേസ് ആയിട്ടായിരിക്കും അന്വേഷണം. ഉണ്ണികൃഷ്ണന് പോറ്റി ഒന്നാം പ്രതിയായ കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, എന്‍. വാസു ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കിയാണ് ഇഡി കേസ് എടുത്തത്. ഏറ്റവും ഒടുവില്‍ എസ്ഐടി അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠര് രാജീവരെയും ഇഡി പ്രതിപ്പട്ടികയില്‍ ഉൾപ്പെടുത്തും. വരുംദിവസങ്ങളില്‍ അന്വേഷണത്തിന്റെ ഭാഗമായി റെയ്ഡ്, സ്വത്ത് കണ്ടുകെട്ടല്‍ നടപടികളിലേക്കും ഇഡി കടക്കുമെന്നാണു സൂചന.
കേസില്‍ ഇഡി അന്വേഷണം തുടങ്ങുമെന്നു നേരത്തേതന്നെ വ്യക്തമായിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഇഡിക്ക് കൈമാറാന്‍ കോടതി ഉത്തരവിട്ടിരുന്നു.
ഇഡിക്ക് കേസ് കൈമാറുന്നതിനുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ എതിര്‍പ്പ് തള്ളിയാണു വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നത്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിശദമായി പരിശോധിച്ചശേഷം ഡയറക്ടറേറ്റില്‍നിന്ന് അനുമതി വാങ്ങിയ ശേഷമാണ് ഇഡി കേസെടുത്തിരിക്കുന്നത്.
പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ സാമ്പത്തിക ഇടപാടുകളില്‍ വിശദമായ അന്വേഷണം നടത്തും.
Tags : Sabarimala gold theft Sabarimala Gold pali enforcement directorate ED case