കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര് ജയിലില്‍ തുടരും. ജാമ്യഹര്‍ജി പരിഗണിക്കുന്നതു കൊല്ലം വിജിലന്‍സ് കോടതി ഫെബ്രുവരി മൂന്നിലേക്കു മാറ്റി. കട്ടിള പാളി കേസിലാണ് മൂന്നാം തീയതി വാദം കേള്‍ക്കുക. ദ്വാരപാലക ശില്പകേസില് തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്നലെ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. തന്ത്രിക്കായി മുതിര്‍ന്ന അഭിഭാഷകന് കെ. രാമന്‍പിള്ള ഓണ്‍ലൈനായി ഹാജരായി.
ഇതേ സമയം തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ.എസ്. ബൈജു, സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, ജ്വല്ലറി ഉടമ ഗോവര്ധന്, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ എന്നിവരെ 14 ദിവസത്തേക്കുകൂടി റിമാന്‍ഡ് ചെയ്തു.
തന്നെ മനഃപൂര്‍വം കേസില്‍ കുടുക്കിയെന്നാണ് തന്ത്രി ഹര്‍ജിയില്‍ വാദിച്ചത്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിയുമായി തന്ത്രി കണ്ഠര് രാജീവരിന് അടുത്ത ബന്ധമാണ് ഉള്ളതെന്നും ഗൂഢാലോചനയില്‍ അടക്കം പങ്കുണ്ടെന്നുമാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. രണ്ടു തവണ പാളികള്‍ കടത്തിയതിലും തന്ത്രിക്കു പങ്കുണ്ടെന്നും തന്ത്രിക്ക് പ്രതികളുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നുമാണ് എസ്ഐടി വാദം.
തന്ത്രിയുടെ കൈപ്പട പരിശോധിക്കാനുള്ള നീക്കവും പ്രത്യേക സംഘം ആരംഭിച്ചിട്ടുണ്ട്. ഇതിനായുള്ള അപേക്ഷ കഴിഞ്ഞ ദിവസം കോടതിയില്‍ നല്‍കിയിരുന്നു. ദ്വാരപാലക പാളികള്‍ പോറ്റിക്ക് കൊടുത്തുവിടാന്‍ അനുവാദം നല്‍കിയതിലാണ് പരിശോധന.
തന്ത്രി സ്വന്തം കൈപ്പടയിലാണ് ഇക്കാര്യം എഴുതി നല്‍കിയതെന്ന് ശാസ്ത്രീയമായി തെളിയിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. അനുമതി ലഭിച്ചാലുടന്‍ സാമ്പിള്‍ ശേഖരിക്കുമെന്ന് എസ്ഐടി വ്യക്തമാക്കി.
Tags : Sabarimala gold theft Remand extended sabarimala gold pali sabarimala Swarnapali Thantri Kantar Rajeev