തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ രാജ്യാന്തര ബന്ധം സംശയിക്കുന്ന സൂത്രധാരൻ ദിണ്ഡിഗൽ സ്വദേശി ഡി. മണി എന്തിന് കള്ളം പറഞ്ഞുവെന്നു പരിശോധിക്കാൻ പ്രത്യേക അന്വേഷണസംഘം.
ഡയമണ്ട് മണിയെന്ന് അറിയപ്പെടുന്ന മണി, താൻ ഡി. മണിയല്ല, എം.എസ്. മണിയാണെന്ന് അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചത് എന്തിനാണെന്നാണ് എസ്ഐടി പരിശോധിക്കുന്നത്. ഇതിൽനിന്നുതന്നെ മണിയുടെ രാജ്യാന്തര ബന്ധം വ്യക്തമാകുമെന്നാണു സൂചന.
തനിക്ക് സ്വർണത്തിന്റെയോ ഡയമണ്ടിന്റെയോ ബിസിനസുകൾ ഇല്ലെന്നാണ് ഡി. മണി വെള്ളിയാഴ്ച ചോദ്യം ചെയ്തപ്പോൾ അന്വേഷണസംഘത്തോടു പറഞ്ഞത്. ഇതു സംബന്ധിച്ച കാര്യങ്ങൾ തെളിയിക്കുന്നതിനായി ഡി. മണിയുടെയും കൂട്ടാളികളുടെയും ബാങ്ക് അക്കൗണ്ട് സംബന്ധിച്ച രേഖകൾ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും.
സ്വർണ ബിസിനസുമായി ബന്ധപ്പെട്ടവരുമായി പണം കൈമാറ്റം നടന്നിട്ടുണ്ടോയെന്ന് അറിയാനാണ് പ്രധാന ശ്രമം. സ്വർണ വ്യാപാരവുമായി ബന്ധപ്പെട്ട മറ്റുചില ഇടപാടുകാരിൽ നിന്നും മണിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
ജനുവരി അഞ്ചിനോ ആറിനോ ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് എസ്ഐടി ഇയാൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിൽ എന്തെങ്കിലും തെളിവ് ലഭിച്ചാൽ വിശദമായി ചോദ്യം ചെയ്യും. മണിയുടെ സഹായി ശ്രീകൃഷ്ണനോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചു നോട്ടീസ് നൽകിയിട്ടുണ്ട്.
ഡി. മണിയെന്ന് വിളിപ്പേരുള്ളത് എം.എസ്. മണി തന്നെയാണെന്നു കഴിഞ്ഞ ദിവസം എസ്ഐടി സ്ഥിരീകരിച്ചിരുന്നു. ബാലമുരുകനെയാണ് എം.എസ്. മണി വിളിക്കാറുള്ളതെന്നും അന്വേഷണസംഘം സ്ഥിരീകരിച്ചിരുന്നു. മണി മറ്റുള്ളവരുടെ പേരിലാണ് മൊബൈൽ ഫോണ് കണക്ഷനുകൾ എടുക്കുന്നത്. കഴിഞ്ഞ ദിവസം ദിണ്ഡിഗലിൽ എത്തിയ എസ്ഐടി മണിയെ ചോദ്യംചെയ്തിരുന്നു. ഇയാളുടെ സ്ഥാപനത്തിൽ പരിശോധനയും നടത്തിയിരുന്നു.
താൻ നിരപരാധിയാണെന്നും നിയമപരമല്ലാത്ത ഒരു ബിസിനസും നടത്തുന്നില്ലെന്നും മണി പറഞ്ഞു. ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നും വ്യക്തമാക്കിയിരുന്നു.
സ്വർണക്കടത്തിനു പിന്നിൽ രാജ്യാന്തര ലോബിയുണ്ടെന്നും ഇതിലെ മുഖ്യകണ്ണിയാണ് ഡി. മണിയെന്നുമായിരുന്നു പ്രവാസി വ്യവസായി പ്രത്യേക അന്വേഷണസംഘത്തിനു മൊഴി നൽകിയത്. പ്രവാസി വ്യവസായിക്ക് ഇക്കാര്യങ്ങൾ അറിയാമെന്ന വിവരം കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് എസ്ഐടിയെ അറിയിച്ചത്. ഇതോടെയാണ് ദിണ്ഡിഗൽ മണിയെ തേടി പോലീസ് എത്തിയത്.
ദുരൂഹതകളുടെ കൂടാരമാണ് മണിയെന്നും വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരികയുള്ളുവെന്നുമാണ് എസ്ഐടി നിലപാട്.
Tags : Sabarimala gold theft sabarimala gold pali SIT Mani Special Investigation Team