പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഇതിനു മുമ്പ് ശബരിമല ദ്വാരപാലശില്പങ്ങളുടെ പാളി കടത്തിയ കേസിൽ മാത്രമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്.
റിമാൻഡിൽ ഉള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് റാന്നി കോടതിയിൽ ഹാജരാക്കിയിരുന്നു. ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോറ്റിയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു നൽകും. ദ്വാരപാലക ശില്പത്തിലെ സ്വര്‍ണാപഹരണകേസില്‍ പോറ്റിയെ തിരുവനന്തപുരം സ്പെഷല്‍ സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
അതേസമയം, പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലുള്ള മറ്റൊരു പ്രതിയായ ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു ഇന്ന് ജാമ്യാപേക്ഷ സമർപ്പിച്ചേക്കും.
നിലവില്‍ പോറ്റിയില്‍ നിന്നും മുരാരി ബാബുവില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നീങ്ങുന്നത്. ഹൈക്കോടതിയുടെ നിരീക്ഷണമുള്ള കേസായതിനാല്‍ ഏറെ ശ്രദ്ധയോടെ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുന്നത്.
ദ്വാരപാലക ശില്പങ്ങളില് നിന്നു നഷ്ടപ്പെട്ടെന്നു കരുതുന്ന സ്വര്‍ണം കണ്ടെടുക്കാനായതും അന്വേഷണസംഘത്തിനു നേട്ടമായി. ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കാളികളായവരെ സംബന്ധിച്ച വിവരശേഖരണമാണ് പ്രധാനമായും നടക്കുന്നത്.
Tags : Sabarimala Gold Unnikrishnan Potty Arrest