പത്തനംതിട്ട: മണ്ഡല - മകരവിളക്ക് മഹോത്സവത്തിനായി നട തുറന്നശേഷം ശബരിമലയിൽ ഇതുവരെ എത്തിയത് രണ്ടു ലക്ഷത്തോളം തീർഥാടകർ. ചൊവ്വാഴ്ച 18ന് ഉച്ചയ്ക്ക് 12 വരെ ദർശനത്തിനായി എത്തിയത് 1,96,594 പേരാണ്. വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് ഉൾപ്പെടെയാണിത്.
ഞായറാഴ്ച വൈകുന്നേരം അഞ്ചിന് നട തുറന്ന ശേഷം 53,278 പേരും വൃശ്ചികം ഒന്നായ തിങ്കളാഴ്ച 98,915 പേരും ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 വരെ 44,401 പേരുമാണ് ദർശനം നടത്തിയത്.
അതേസമയം, സന്നിധാനത്തും പമ്പയിലും വൻ തിരക്ക് അനുഭവപ്പെട്ടതോടെ, പോലീസ് ക്രമീകരണങ്ങൾ ഉൾപ്പെടെ താളംതെറ്റുന്ന അവസ്ഥയിലാണ്. പതിനെട്ടാം പടിക്ക് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡും തീർഥാടകർ മറികടന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ്. തിരക്ക് വർധിച്ചതോടെ ശബരിമലയിൽ ദർശന സമയം നീട്ടിയതായി അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുവരെ ദർശനം അനുവദിക്കുന്നതായിരിക്കും.
അതേസമയം ദർശനം കിട്ടാതെ ഭക്തർ മടങ്ങിയെന്നും വിവരമുണ്ട്. ബംഗളൂരു, സേലം എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തരാണ് മണിക്കൂറുകളോളം പമ്പയിൽ ക്യൂ നിന്നിട്ട് മടങ്ങിയത്. ഇവർ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ എത്തി നെയ്യഭിഷേകം നടത്തുകയും മാല ഊരി നാട്ടിലേക്ക് തിരിച്ചു പോകുകയും ചെയ്തു.
സന്നിധാനത്തേക്കുള്ള കെഎസ്ആർടിസി ബസുകളിൽ കയറാൻ കഴിയാതെ തീർഥാടകർ തിക്കും തിരക്കും കൂട്ടുന്ന സ്ഥിതിയാണ്. മുൻ വർഷങ്ങളിൽ നിലവിലുണ്ടായിരുന്ന, ബാരിക്കേഡ് വെച്ചുള്ള നിയന്ത്രണ സംവിധാനം ഇത്തവണ നിലയ്ക്കലിൽ ഏർപ്പെടുത്തിയിട്ടില്ല. അതാണ് തിക്കിനും തിരക്കിനും പ്രധാന കാരണം.
സുരക്ഷാ ക്രമീകരണങ്ങൾക്കായി നിയോഗിച്ചിട്ടുള്ള പോലീസുകാരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. തിരക്ക് ക്രമാധീതമായി വർധിച്ചിട്ടും കേന്ദ്രസേനകളെ ഇതുവരെ ശബരിമലയിൽ നിയോഗിച്ചിട്ടില്ല.
Tags : Sabarimala Pilgrimage Crowd