പത്തനംതിട്ട: ശബരിമലയിൽ മണ്ഡലകാലം ആരംഭിച്ച് രണ്ടാം ദിവസമായ ഇന്ന് ഇതുവരെ കണ്ടിട്ടില്ലാത്തവിധമുള്ള അപകടകരമായ രീതിയിലുള്ള ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. നിലവിലെ സ്ഥിതി ഭയാനകമാണെന്നും തിരക്ക് നിയന്ത്രിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയിലെ തിരക്ക് മുന്നൊരുക്കങ്ങളുടെ അപര്യാപ്ത മൂലമാണ്. ലോവർ തിരുമുറ്റം കണ്ടിട്ട് എനിക്കുതന്നെ ഭയമാകുന്നു. ഭക്തർ പലരും ക്യൂ നിൽക്കാതെ ദർശനത്തിനായി ചാടി വരികയാണ്. ഇങ്ങനെയൊരു ആൾക്കൂട്ടം വരാൻ പാടില്ലായിരുന്നുവെന്നും കെ. ജയകുമാർ പറഞ്ഞു. സന്നിധാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പമ്പയിലേക്കുള്ള അയ്യപ്പ ഭക്തരുടെ വരവ് നിയന്ത്രിക്കാൻ പോലീസ് ചീഫ് ഓഫീസർക്ക് കത്ത് നൽകിയിട്ടുണ്ട്. സ്പോട്ട് ബുക്കിംഗിന് പമ്പയിലേത് കൂടാതെ നിലയ്ക്കലിൽ ഏഴ് കൗണ്ടറുകൾ കൂടി സ്ഥാപിക്കും. മരക്കൂട്ടത്തെയും ശരംകുത്തിയിലെയും ക്യൂ കോംപ്ലക്സുകൾ ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിക്കുമെന്നും ജയകുമാർ വ്യക്തമാക്കി.
പമ്പയിൽ വന്നുകഴിഞ്ഞാൽ ആളുകൾക്ക് മൂന്നും നാലും മണിക്കൂർ കാത്തിരിക്കേണ്ടി വരുന്നത് ഒഴിവാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ക്യൂ കോംപ്ലക്സിലേയ്ക്ക് ആളുകൾ കയറുന്നില്ല എന്നാണ് പോലീസ് പറയുന്നത്. ഇത് മാസ്റ്റർ പ്ലാനിന്റെ ഭാഗമായി നേരത്തെ തയാറാക്കിയതാണ്. ഇവിടെ ഇരിക്കുന്നവർക്ക് വെള്ളവും ബിസ്കറ്റും നൽകാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ടെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു.
ഭക്തരെ പതുക്കെ 18-ാംപടി കയറാൻ അനുവദിക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്. കുടിവെള്ള പ്രശ്നവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഭക്തരുടെ അടുക്കലേക്ക് വെള്ളവുമായി എത്താനുള്ള ഏർപ്പാടുകളും ചെയ്തെന്നും ജയകുമാർ അറിയിച്ചു.
അതേസമയം, സന്നിധാനത്തും പമ്പയിലും വൻ തിരക്ക് അനുഭവപ്പെട്ടതോടെ, പോലീസ് ക്രമീകരണങ്ങൾ ഉൾപ്പെടെ താളംതെറ്റുന്ന അവസ്ഥയിലാണ്. പതിനെട്ടാം പടിക്ക് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡും തീർഥാടകർ മറികടന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ്. തിരക്ക് വർധിച്ചതോടെ ശബരിമലയിൽ ദർശന സമയം നീട്ടിയതായി അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുവരെ ദർശനം അനുവദിക്കുന്നതായിരിക്കും.
അതേസമയം ദർശനം കിട്ടാതെ ഭക്തർ മടങ്ങിയെന്നും വിവരമുണ്ട്. ബംഗളൂരു, സേലം എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തരാണ് മണിക്കൂറുകളോളം പമ്പയിൽ ക്യൂ നിന്നിട്ട് മടങ്ങിയത്. ഇവർ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ എത്തി നെയ്യഭിഷേകം നടത്തുകയും മാല ഊരി നാട്ടിലേക്ക് തിരിച്ചു പോകുകയും ചെയ്തു.
സന്നിധാനത്തേക്കുള്ള കെഎസ്ആർടിസി ബസുകളിൽ കയറാൻ കഴിയാതെ തീർഥാടകർ തിക്കും തിരക്കും കൂട്ടുന്ന സ്ഥിതിയാണ്. മുൻ വർഷങ്ങളിൽ നിലവിലുണ്ടായിരുന്ന, ബാരിക്കേഡ് വെച്ചുള്ള നിയന്ത്രണ സംവിധാനം ഇത്തവണ നിലയ്ക്കലിൽ ഏർപ്പെടുത്തിയിട്ടില്ല. അതാണ് തിക്കിനും തിരക്കിനും പ്രധാന കാരണം.
സുരക്ഷാ ക്രമീകരണങ്ങൾക്കായി നിയോഗിച്ചിട്ടുള്ള പോലീസുകാരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. തിരക്ക് ക്രമാധീതമായി വർധിച്ചിട്ടും കേന്ദ്രസേനകളെ ഇതുവരെ ശബരിമലയിൽ നിയോഗിച്ചിട്ടില്ല.
Tags : Sabarimala Pilgrimage Crowd Devaswom Board