തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശന്പള പരിഷ്കരണത്തിനായി കമ്മീഷനെ നിയോഗിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ജീവനക്കാരുടെ ശന്പള പരിഷ്കരണത്തിൽ അഞ്ചുവർഷതത്വം പാലിച്ചാണ് 12-ാം ശന്പള പരിഷ്കരണ കമ്മീഷനെ പ്രഖ്യാപിച്ചത്. മൂന്നുമാസത്തിനകം റിപ്പോർട്ട് വാങ്ങി സമയബന്ധിതമായി ശിപാർശകൾ നടപ്പാക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും അവശേഷിക്കുന്ന ക്ഷാമബത്തയും ക്ഷാമാശ്വാസവും പൂർണമായി നൽകും. ഒരു ഗഡു ഡിഎ ഫെബ്രുവരി മാസത്തെ ശന്പളത്തോടൊപ്പം മാർച്ചിൽ നൽകും.അവശേഷിക്കുന്ന ഡിഎ, ഡിആർ ഗഡുക്കൾ മാർച്ച് മാസത്തെ ശന്പളത്തോടൊപ്പം നൽകുമെന്നും ബജറ്റ് പ്രഖ്യാപനം. ഡിഎ, ഡിആർ കുടിശിക ഘട്ടം ഘട്ടമായി കൊടുത്തുതീർക്കും. ആദ്യ ഗഡു ബജറ്റ് വർഷം നൽകും.
പങ്കാളിത്ത പെൻഷൻ പദ്ധതിയ്ക്കുപകരം അഷ്വേർഡ് പെൻഷൻ പദ്ധതി ഏപ്രിൽ ഒന്നു മുതൽ സംസ്ഥാനത്തു നടപ്പാക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്. അഷ്വേർഡ് പെൻഷനിൽ അടിസ്ഥാന ശന്പളത്തിന്റെ 50 ശതമാനം തുക പരമാവധി പെൻഷൻ ഉറപ്പാക്കും.
അഷ്വേർഡ് പെൻഷനിൽ ക്ഷാമാശ്വാസം അനുവദിക്കും. നിലവിലെ എൻപിഎസിൽ നിന്നും അഷ്വേർഡ് പെൻഷനിലേക്ക് മാറാൻ ഓപ്ഷൻ ഉണ്ടാകും. എൻപിഎസിൽ തുടരേണ്ടവർക്ക് തുടരാനുമാകും. ജീവനക്കാരുടെയും സർക്കാരിന്റെയും വിഹിതം പ്രത്യേക ഫണ്ടായി മാനേജ് ചെയ്യാൻ സംവിധാനം ഒരുക്കും. വിശദ മാർഗ നിർദേശം അടങ്ങിയ ഉത്തരവ് പിന്നീട് ഇറക്കും. സർക്കാർ ജീവനക്കാരുടെ ഹൗസ് ബിൽഡിംഗ് അഡ്വാൻസ് സ്കീം പുനഃസ്ഥാപിക്കുമെന്നും ബജറ്റിലുണ്ട്.
Tags : Kerala Budget Salary Adjustment Commission Government Employees