തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സര്‍ക്കാര്‍ കുനിയാന്‍ പറയുമ്പോള്‍ ഇഴയുന്ന സര്‍ക്കാരാണ് പിണറായിയുടേതെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞെന്ന് ചെന്നിത്തല പറഞ്ഞു.
കേന്ദ്ര അവഗണനക്കെതിരെയെന്ന പേരിൽ പിണറായി വിജയൻ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നടത്തുന്ന സത്യാഗ്രഹം വെറും കാപട്യവും കോമഡിയുമാണെന്നും രമേശ് ചെന്നിത്തല പരിഹാസമുയർത്തി.
കഴിഞ്ഞ 10 വർഷമായി കേന്ദ്ര അവഗണനക്കെതിരെ ചെറുവിരല്‍ അനക്കാത്തയാളാണ് മുഖ്യമന്ത്രി. സംസ്ഥാനത്തിന് അവകാശപ്പെട്ടതൊന്നും കേന്ദ്രത്തിൽ നിന്നും പിടിച്ചുവാങ്ങാൻ പിണറായി സർക്കാരിനായിട്ടില്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
തരം കിട്ടുമ്പോഴൊക്കെ ഡൽഹിയിലെത്തി മോദിയെയും അമിത്ഷായെയും പ്രസാദിപ്പിക്കുകയും ചെയ്യും. എന്നിട്ടിപ്പോൾ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സത്യാഗ്രഹ സമരമെന്ന കോമഡിയുമായി ഇറങ്ങിയിരിക്കുകയാണെന്നും അദേഹം പറഞ്ഞു.
വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കുന്ന പിഎംശ്രീ പദ്ധതിയിലടക്കം ആരും അറിയാതെ ഡൽഹിയിൽ പോയി പഞ്ചപുഛമടക്കി ഒപ്പുവച്ചു പോന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായപ്പോഴാണ് ജനങ്ങളെ പറ്റിക്കാന്‍ കേന്ദ്ര വിരുദ്ധ സമരം എന്ന കോമഡിയുമായി മുഖ്യമന്ത്രി രംഗത്തിറങ്ങിയത്.
പിണറായിയും മോദിയും തമ്മിലുള്ള അന്തര്‍ധാര ജനങ്ങള്‍ തിരിച്ചറിഞ്ഞതിന്റെ ഇളിഭ്യതയാണ് ഈ കേന്ദ്ര വിരുദ്ധ സമരത്തിനു പിന്നിൽ. അല്ലാതെ കേരളത്തോടുള്ള സ്നേഹമല്ലെന്നും ഇതൊന്നും തെരഞ്ഞെടുപ്പിൽ വിലപ്പോകില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Tags : ramesh chennithala congress cpm ldf government pinarayi vijayan