കൊച്ചി: മനുഷ്യരെ ഒന്നിപ്പിക്കാന്‍ ശാസ്ത്രീയ ചിന്താഗതിക്കും യുക്തിബോധത്തിനും കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സമൂഹത്തില്‍ ശാസ്ത്രീയ അവബോധം വളര്‍ത്തേണ്ടത് അനിവാര്യമാണ്. വിവേചനങ്ങളില്ലാത്ത ഒരു സമൂഹനിര്‍മിതിക്കായി ശാസ്ത്ര കോണ്‍ഗ്രസ് പോലുള്ള വേദികള്‍ സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം സെന്റ് ആല്‍ബർട്സ് കോളജില്‍ കേരള സയന്‍സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രോഗപ്രതിരോധ മാര്‍ഗങ്ങള്‍ ഒരുക്കിക്കൊണ്ട് ശാസ്ത്രം അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ചോദ്യം ചെയ്തിട്ടുണ്ട്. സ്ത്രീവിരുദ്ധമായ പല അനാചാരങ്ങളും ശാസ്ത്രത്തിന്റെ വളര്‍ച്ചയുടെ ഘട്ടത്തില്‍ ഇല്ലാതായി. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ശാസ്ത്ര-സാങ്കേതികരംഗത്ത് രാജ്യത്തിനു മുന്നില്‍ ശക്തമായ മാതൃകകള്‍ സൃഷ്ടിക്കാന്‍ കേരളത്തിനു കഴിഞ്ഞു. വരള്‍ച്ചയും പ്രളയവും ഒരുപോലെ അനുഭവിച്ച ഒരു സംസ്ഥാനമായിട്ടും ശാസ്ത്രീയ പഠനങ്ങളും ഡാറ്റാധിഷ്ഠിത തീരുമാനങ്ങളും ഉപയോഗിച്ച് ജലവിഭവ മാനേജ്മെന്റില്‍ പുതിയ വഴികള്‍ നാം തുറന്നു. ദുരന്തനിവാരണ രംഗത്ത് ശാസ്ത്രത്തിന്റെ സഹായത്തോടെ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി.
കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ കാലാവസ്ഥാ പഠനങ്ങള്‍, തീരദേശ സംരക്ഷണ ഗവേഷണങ്ങള്‍, പരിസ്ഥിതി മാനേജ്മെന്റ് പദ്ധതികള്‍ ഇവയെല്ലാം ശാസ്ത്രത്തിന്റെ പിന്തുണയോടെ നടപ്പാക്കിവരുന്നു. ആരോഗ്യ-ശാസ്ത്ര രംഗത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി പോലെയുള്ള സ്ഥാപനങ്ങള്‍ കേരളത്തെ ദേശീയതലത്തില്‍ ശ്രദ്ധേയമാക്കി. സംരംഭകത്വ രംഗത്തും ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും ഇഴചേര്‍ക്കാന്‍ നമുക്കു കഴിഞ്ഞു. ശാസ്ത്ര ഗവേഷണ രംഗത്തും സ്റ്റാര്‍ട്ടപ്പുകള്‍ ഉയര്‍ന്നുവന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
2024ലെ കേരള ശാസ്ത്ര പുരസ്കാരം ഡിഫന്‍സ് റിസര്‍ച്ച് ആൻഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് മുന്‍ ഡയറക്ടര്‍ ജനറല്‍ ടെസി തോമസിന് മുഖ്യമന്ത്രി കൈമാറി. കേരള ശാസ്ത്രസാഹിത്യ പുരസ്കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു. ചടങ്ങില്‍ കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കെ.പി. സുധീര്‍ അധ്യക്ഷനായി. മന്ത്രി പി. രാജീവ്, ടി.ജെ. വിനോദ് എംഎല്‍എ, മേയര്‍ വി.കെ. മിനിമോള്‍, കേരള സയന്‍സ് കോണ്‍ഗ്രസ് ചെയര്മാന് പി. ബല്‍റാം തുടങ്ങിയവരും പങ്കെടുത്തു.
നൂതന ആശയങ്ങളുടെ സംവാദവേദിയായി സയന്‍സ് കോണ്‍ഗ്രസ്
കൊച്ചി: ശാസ്ത്രത്തെ ലബോറട്ടറികളില്‍ ഒതുക്കാതെ സമൂഹത്തിന്റെ യഥാര്‍ഥ്യ ആവശ്യങ്ങളുമായി ബന്ധിപ്പിക്കുന്ന പുതുമയുള്ള ആശയങ്ങളുടെ ചര്‍ച്ചാ കേന്ദ്രമായി 38-ാമത് കേരള സയന്‍സ് കോണ്‍ഗ്രസ് മാറി. വിവിധ ശാസ്ത്രമേഖലകളില്നിന്നുള്ള യുവ ഗവേഷകരും മുതിര്‍ന്ന വിദഗ്ധരും ഒരുമിച്ച് പങ്കെടുത്ത ചര്‍ച്ചകള്‍ ശാസ്ത്രീയ അറിവിനെ നയരൂപീകരണത്തിലേക്കും സാമൂഹ്യ വികസനത്തിലേക്കും കൊണ്ടുപോകുന്നതിന്റെ സാധ്യതകള്‍ തുറന്നു.
കൃഷി, ഭക്ഷ്യസുരക്ഷാ മേഖലകളില്‍ നാട്ടുവിഭവങ്ങളായ കടല്‍പ്പായല്‍, ചക്കക്കുരു, തെങ്ങിന്പൊങ്ങ് എന്നിവയെ മൂല്യവര്‍ധിത സൂപ്പര്‍ ഫുഡ്ഡുകളാക്കി മാറ്റാനുള്ള പഠനങ്ങളാണ് അവതരിക്കപ്പെട്ടത്. ബയോടെക്നോളജി രംഗത്ത് സസ്യജന്യ ഫംഗസുകള്‍, വെളിച്ചെണ്ണ, ജൈവ പോളിമറുകള്‍ എന്നിവയെ ആധാരമാക്കി പ്രമേഹം, നാഡീരോഗങ്ങള്‍, ഭക്ഷ്യസംരക്ഷണം തുടങ്ങിയ മേഖലകളില്‍ പുതിയ ചികിത്സാ സാധ്യതകള്‍ അവതരിപ്പിച്ചു.
ശാസ്ത്ര കോണ്‍ഗ്രസിന് ഉയര്‍ന്നുവന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പുതിയ ആശയങ്ങളുടെ തുടര്സാധ്യതകള്കൂടി ഗവേഷകര്‍ പരിശോധിക്കും.
Tags : Science unites people Chief Minister