ഹരിപ്പാട്: പാപ്പാനെ കുത്തിക്കൊന്നതിനെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന അനയുടെ അടുത്ത് കൈക്കുഞ്ഞിനെ എത്തിച്ച് അപകടകരമായ സാഹചര്യം സൃഷ്‌ടിച്ച സംഭവത്തിൽ ഒളിവിലായിരുന്ന രണ്ടാം പാപ്പാനും അറസ്റ്റിലായി.
കുട്ടിയുടെ പിതാവായ കൊട്ടിയം സ്വദേശി അഭിലാഷാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ ബുധനാഴ്ച രാത്രി എറണാകുളത്തുള്ള ഭാര്യവീട്ടിൽ നിന്ന് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആനയുടെ ഒന്നാം പാപ്പാൻ പുനലൂർ കുമരംകുടി കുരിയനയം മാമ്മൂട്ടിൽ വീട്ടിൽ ജിതിൻ രാജിനെ (39) ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പാപ്പാനെ കുത്തിക്കൊന്ന ശേഷം നിരീക്ഷണത്തിലായിരുന്ന ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ സ്‌കന്ദൻ എന്ന കൊമ്പന്‍റെ അടുത്തായിരുന്നു കുട്ടിയുമായി പാപ്പാൻമാരുടെ തീക്കളി. കഴിഞ്ഞ ഞായറാഴ്ച ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ചോറൂണ് ചടങ്ങിന് കൊണ്ടുവന്ന കുഞ്ഞിനെ രണ്ടാം പാപ്പാനും കുഞ്ഞിന്‍റെ പിതാവുമായ അഭിലാഷ് ആനയ്ക്കരികിൽ കൊണ്ടുവരികയായിരുന്നു.
തുടർന്ന് ജിതിൻ രാജും അഭിലാഷും ചേർന്ന് യാതൊരു സുരക്ഷയും ഇല്ലാതെ കുഞ്ഞിനെ ആനയുടെ തുമ്പിക്കൈക്ക് അടിയിലൂടെയും കാലുകൾക്കിടയിലൂടെയും കൊണ്ടുപോകുകയും ഒടുവിൽ കുഞ്ഞ് ആനയുടെ കാൽചുവട്ടിലേക്ക് വഴുതിവീഴുകയും ചെയ്ത സംഭവമാണ് കേസിന് ആധാരം.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ അടിസ്ഥാനത്തിൽ ഹരിപ്പാട് പോലീസ് ഇരുവർക്കുമെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു. ബാലനീതി വകുപ്പും മൃഗങ്ങളെ വളരെ അലക്ഷ്യമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനുള്ള വകുപ്പും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.
കുട്ടി താഴെ വീണുവെങ്കിലും ആന പ്രകോപിതനാവുകയോ മറ്റും ചെയ്യാതിരുന്നതിനാലാണ് ദുരന്തം ഒഴിവായത്. ഇതിനോടകം നാലു പേരെ കൊലപ്പെടുത്തിയ ആനയാണ് സ്കന്ദൻ. നാലുമാസം മുമ്പാണ് ആന പാപ്പാനെ കുത്തി കൊലപ്പെടുത്തുന്നത്.
കഴിഞ്ഞ ഓണത്തിന് ശേഷം ഈ ആനയെ പുറത്തെഴുന്നള്ളിക്കുകയോ പുറത്തിറക്കുകയോ ചെയ്യാതെ ആനത്തറയിൽ തളച്ചിരിക്കുകയാണ്. ജിതിൻ രാജ് എന്ന പാപ്പാൻ ഈ ആനയുടെ ചുമതല ഏറ്റെടുത്തിട്ട് ഒന്നരമാസമേ ആയിട്ടുള്ളൂ. ഈ ആനയെ നോക്കുന്നതിനായി സ്ഥിരമായി ഒരു പാപ്പാനും തയാറായിരുന്നതല്ല.
കൂടാതെ ഈ ആനയെ പുറത്തെഴുന്നള്ളിക്കുകയോ പൊതുജനങ്ങളുമായി ബന്ധമുള്ള സ്ഥലത്ത് പ്രദർശിപ്പിക്കുകയോ ചെയ്യരുത് എന്ന് കാണിച്ചുകൊണ്ട് ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ നിന്നും ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർക്ക് രേഖാമൂലം കത്ത് നൽകിയിട്ടുള്ളതാണ്. ആനയുടെ അടുത്തേക്ക് പോകുന്നതിനുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ദേവസ്വം ബോർഡിന്‍റെ ഭാഗത്തുനിന്നും ക്ഷേത്ര ഉപദേശക സമിതിയുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് അറിയിച്ചിട്ടുള്ളതാണ്.
പൊതുജനങ്ങൾ ആനയെ തളച്ചിരിക്കുന്ന ഭാഗത്തേക്ക് പോകുകയോ ആനയെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രവൃത്തികളിൽ ഏർപ്പെടുകയോ ചെയ്യരുതെന്ന് പോലീസ് നിർദേശം നൽകിയിട്ടുണ്ട്. കുട്ടി വീഴുന്ന സംഭവത്തിന് തൊട്ടുമുമ്പ് പാപ്പാന്മാർ ആനയെ ക്രൂരമായി മർദ്ദിക്കുന്ന രംഗങ്ങളും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Tags : mahout arrest elephant Child