പാലക്കാട്: ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. രാഹുൽ ഇപ്പോൾ പാർട്ടിയുടെ ഭാഗമല്ലെന്നും നിയമ നടപടിക്ക് പാർട്ടി എതിരല്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
രാഹുലിനെതിരായ നിയമ നടപടിയിൽ പാർട്ടി നേതൃത്വമോ, പാർട്ടി പ്രവർത്തകരോ എതിരല്ല. കോൺഗ്രസ് ഒരു ഘട്ടത്തിലും നിയമ നടപടിയ്ക്ക് തടസം നിന്നിട്ടില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഷാഫി പറമ്പിൽ അറിയിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നത് സംബന്ധിച്ച് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും പ്രതികരിച്ചിട്ടുണ്ട്. രാഹുൽ ഇപ്പോൾ കോൺഗ്രസ് പാർട്ടിയിൽ അംഗമല്ല. പരാതി ലഭിച്ചപ്പോൾ തന്നെ പാർട്ടി നടപടിയെടുത്തിരുന്നതായും എംപി വ്യക്തമാക്കി.
ലഭിച്ച പരാതി പാർട്ടി തന്നെ പോലീസിന് കൈമാറിയിരുന്നു. തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. പാർട്ടി തങ്ങളുടെ ഉത്തരവാദിത്വം കൃത്യമായി നിറവേറ്റിയിട്ടുണ്ട്. കോൺഗ്രസ് മറ്റേത് പാർട്ടിയേക്കാളും കൃത്യമായ നിലപാട് വിഷയത്തിൽ സ്വീകരിച്ചിട്ടുണ്ടെന്നും ഷാഫി അറിയിച്ചു.
വടകരയിലെ ഫ്ലാറ്റിനെ കുറിച്ചുള്ള പരാമർശത്തിലും ഷാഫി പറമ്പിൽ നിലപാട് അറിയിച്ചു. ഫ്ലാറ്റിനെ കുറിച്ചുള്ള പരാമർശത്തിൽ താൻ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും തന്റെ പേര് എവിടെയെങ്കിലും പരാമർശിക്കപ്പെട്ടിട്ടുണ്ടോയെന്നും ഷാഫി ചോദിച്ചു.
ഇത്തരം വിഷയങ്ങളിൽ തങ്ങളെ ഉപദേശിക്കുന്നവർ മനസിലാക്കേണ്ടത് ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങളിൽ ബന്ധമുള്ളവർ അവരുടെ പാർട്ടിയിലും ജയിലിലും തുടരുകയാണെന്നും ഷാഫി പറമ്പിൽ എംപി കൂട്ടിച്ചേർത്തു.
Tags : shafi parambil rahul mankoottathil vadakara congress