തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ടുള്ള ബോധവത്കരണ നടപടികൾക്കായി പ്രവാസികളുടെ യോഗം വിളിക്കാൻ തയാറാകാത്ത സംസ്ഥാന സർക്കാരിനു കീഴിലുള്ള നോർക്കയ്ക്ക് രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ കടുത്ത വിമർശനം. യോഗം വിളിക്കാൻ ആവശ്യപ്പെട്ടു നോർക്കയ്ക്ക് വീണ്ടും കത്ത് നൽകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ യോഗത്തെ അറിയിച്ചു.
നേരത്തേ, ഇതേ ആവശ്യമുന്നയിച്ചു കത്ത് നൽകിയിരുന്നു. ബോധവത്കരണത്തിനായുള്ള മെറ്റീരിയലുകളും കൈമാറിയിരുന്നു. എന്നാൽ, അനുകൂല പ്രതികരണം ഇനിയും കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത് താമസിക്കുന്ന മലയാളികൾക്ക് എസ്ഐആറുമായി ബന്ധപ്പെട്ട് നിർദേശങ്ങളും ബോധവത്കരണ പരിപാടികളും ലഭിക്കാത്തത് ഇവരെ ഏറെ ആശങ്കയിൽ ആഴ്ത്തുന്നതായി മുസ്ലിം ലീഗ് പ്രതിനിധിയായ മുഹമ്മദ് ഷായാണ് ആവശ്യപ്പെട്ടത്.
പ്രവാസികളുടെ ക്ഷേമത്തിനായി രൂപീകരിച്ച നോർക്ക ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിക്കാത്തത് ഏറെ ആശങ്കാജനകമാണ്. ആവശ്യമായ ബോധവത്കരണവും സഹായവും നൽകാൻ നോർക്കയ്ക്ക് നിർദേശം നൽകണമെന്നും കമ്മീഷനോട് അദ്ദേഹം ആവശ്യപ്പെട്ടു.
ബിഎൽഒമാർ ഇപ്പോൾ നടത്തുന്ന സ്പെഷൽ ഡ്രൈവ് സംബന്ധിച്ച് ജനങ്ങൾ ഒന്നും അറിയുന്നില്ലെന്നും പത്രക്കുറിപ്പിലൂടെ ഇക്കാര്യം അറിയിക്കാൻ സംവിധാനമൊരുക്കാൻ കളക്ടർമാർക്കും ഇആർഒമാർക്കും നിർദേശം നൽകണമെന്ന് കോണ്ഗ്രസിലെ എം.കെ. റഹ്മാൻ ആവശ്യപ്പെട്ടു.
പാർട്ടി ഗ്രാമങ്ങളിൽ അടക്കം ചില രാഷ്ട്രീയ പാർട്ടികളുടെ ഭീഷണിക്ക് വിധേയരാകുന്ന ബിഎൽഒമാർക്ക് തെരഞ്ഞെടുപ്പു കമ്മീഷൻ ആവശ്യമായ സംരക്ഷണം ഒരുക്കണമെന്ന് ബിജെപി പ്രതിനിധികളായ ജെ.ആർ. പത്മകുമാറും ബി. ഗോപാലകൃഷ്ണനും ആവശ്യപ്പെട്ടു. രാഷ്ട്രീയ പാർട്ടികളുടെ ന്യായമായ ആവശ്യങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കണമെന്ന് ആർഎസ്പി പ്രതിനിധി കെ. ജയകുമാർ നിർദേശിച്ചു. എസ്ഐആറിന്റെ കാലാവധി നീട്ടണമെന്ന് കേരള കോണ്ഗ്രസ് പ്രതിനിധി മാത്യു ജോർജ് ആവശ്യപ്പെട്ടു.
Tags : SIR Norka Ratan U Khelkar Local Election Kerala Local Election