തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ സജ്ജമാക്കിയ സ്കിൻ ബാങ്കിൽ ആദ്യ ചർമത്തിന്റെ പ്രോസസിംഗ് ആരംഭിച്ചു. പ്രത്യേക താപനിലയിലും സംവിധാനത്തിലുമാണ് ചർമം സംരക്ഷിക്കുന്നത്.
മൂന്നാഴ്ചത്തെ കെമിക്കൽ പ്രോസസിംഗിനുശേഷം അത്യാവശ്യമുള്ള രോഗികൾക്ക് പ്ലാസ്റ്റിക് സർജറിയിലൂടെയും നൂതന സാങ്കേതികവിദ്യയിലൂടെയും ചർമം വച്ചുപിടിപ്പിക്കും. അപകടത്താലും പൊള്ളലേറ്റും ചർമം നഷ്ടപ്പെട്ടവർക്ക് ജീവൻ നിലനിർത്താൻ ഇത് അത്യാവശ്യമാണ്. പുതിയ ചർമം പരിക്കേറ്റ ഭാഗത്ത് ഒരു കവചം നൽകുന്നു. മാത്രമല്ല അണുബാധ കുറയ്ക്കാനും വേദന കുറയ്ക്കാനും ധാതുനഷ്ടവും ലവണനഷ്ടവും കുറയ്ക്കാനും സാധിക്കുന്നു.
6.75 കോടി രൂപ ചെലവഴിച്ചാണ് ബേൺസ് യൂണിറ്റിനോടൊപ്പം സ്കിൻ ബാങ്ക് സജ്ജമാക്കിയതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് സ്കിൻ ബാങ്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽകൂടി സ്കിൻ ബാങ്ക് സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു.
ചർമം നൽകാൻ പലരും മടിച്ചതാണ് ഇത്രയേറെ വൈകാൻ കാരണം. മൃതദേഹത്തിന് ഒരു വൈരൂപ്യവും ഉണ്ടാക്കാത്ത രീതിയിലാണ് ചർമം എടുക്കുന്നത്. തുടയുടെ പുറകിൽനിന്നുൾപ്പെടെ പുറത്ത് കാണാൻ സാധിക്കാത്ത ഭാഗങ്ങളിൽനിന്നാണ് ചർമം എടുക്കുന്നത്.
മസ്തിഷ്കമരണം സംഭവിച്ച കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ്. ഷിബുവിന്റെ (46) ബന്ധുക്കൾ തീവ്രദുഃഖത്തിലും എടുത്ത തീരുമാനമാണ് നിർണായകമായത്. പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ ഡോ. പ്രേംലാലിന്റെ നേതൃത്വത്തിലുള്ള ടീമാണ് ചർമം ഹാർവെസ്റ്റ് ചെയ്തത്. ഇത് ചർമത്തിന്റെ കേടുപാടനുസരിച്ച് ഒന്നോ അതിലധികമോ ആൾക്കാർക്ക് വച്ചുപിടിപ്പിക്കാൻ സാധിക്കും.
ശരീരത്തിലെ പൊള്ളലേറ്റ ഭാഗങ്ങൾ മാറ്റിവയ്ക്കുന്നതിനായി ദാതാക്കളിൽനിന്ന് ശേഖരിക്കുന്ന ചർമം സൂക്ഷിക്കുന്ന ഇടമാണ് സ്കിൻ ബാങ്ക്. പ്ലാസ്റ്റിക് സർജറി വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് ബേൺസ് യൂണിറ്റുകൾ പ്രവർത്തിക്കുന്നത്.
Tags : skin bank Skin processing begins Kerala's first skin bank Thiruvananthapuram Medical College