തിരുവനന്തപുരം: ശബരിമലയില്‍ നിന്നു സ്വര്‍ണം കട്ടത് സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. സിപിഎം സ്വര്‍ണം കട്ടതിന് സോണിയാഗാന്ധിയെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണ്.
സ്വര്‍ണം കട്ട പ്രതികളെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും. സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ പ്രതികളെല്ലാം പുറത്തേക്കുവരാന്‍ പോകുകയാണ്. 90 ദിവസത്തിനകം പ്രാഥമിക കുറ്റപത്രം എസ്ഐടി നല്കിയിരുന്നുവെങ്കില് പ്രതികള്‍ക്ക് ജാമ്യം കിട്ടില്ലായിരുന്നു.
എസ്ഐടിയുടെ മേല്‍ സമ്മര്‍ദം ചെലുത്തി മുഖ്യമന്ത്രിയുടെ ഓഫീസ് കേസ് അട്ടിമറിക്കുകയാണ്. പ്രതികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എസ്ഐടിയുടെ അന്വേഷണം അട്ടിമറിച്ചു. സ്വര്‍ണക്കവര്‍ച്ച എങ്ങുമെത്താതെ അവസാനിക്കുകയാണ്. തൊണ്ടിമുതല്‍ ഇതുവരെ കണ്ടെത്താന്‍ എസ്ഐടിക്ക് സാധിക്കാത്തത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദം കാരണമാണ്.
സ്വര്‍ണക്കൊള്ളയില്‍ ഉന്നതരുടെ പങ്ക് പുറത്തുവരണം. ഉന്നതര്‍ പിടിയിലാകുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിപക്ഷം വാച്ച് ആൻഡ് വാര്‍ഡിനെ മര്‍ദിച്ചെന്ന് മുഖ്യമന്ത്രി കള്ളം പറഞ്ഞു.
മുഖ്യമന്ത്രിയെ ന്യായികരിക്കുന്ന നിലപാടാണ് സ്പീക്കറുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇത് ദൗര്‍ഭാഗ്യകരമായിപ്പോയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.സഭ ബഹിഷ്കരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Tags : VD Satheesan Sonia Gandhi Sabarimala Gold Theft Case