കൊച്ചി: മലയാളത്തിന്റെ ശ്രീനിവാസന് അരങ്ങൊഴിഞ്ഞു. പകരം വയ്ക്കാനില്ലാത്ത ചിന്തകള്‍ക്കും ചിരിക്കും വിട. കണ്ടനാട്ടെ വീട്ടുവളപ്പിൽ ആ അതുല്യ കലാകാരന്‍റെ ഭൗതിക ദേഹം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി.
ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്കാര ചടങ്ങിൽ മൂത്തമകൻ വിനീത് ശ്രീനിവാസനാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്. ചിതയിൽ തീ കൊളുത്തിയ ശേഷം നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി രണ്ടാമത്തെ മകൻ ധ്യാൻ അച്ഛനെ അഭിവാദ്യം ചെയ്തു.
സർക്കാരിന്‍റെ പ്രതിനിധിയായി മന്ത്രി പി. പ്രസാദ് സംസ്കാര ചടങ്ങിൽ പങ്കെടുത്തു. വിവിധ മേഖലകളിലെ പ്രമുഖരടക്കം നൂറുകണക്കിനാളുകൾ ശ്രീനിവാസനെ യാത്രയാക്കാനെത്തിയിരുന്നു. സംസ്കാര ചടങ്ങുകൾക്കു മുമ്പ്, അദ്ദേഹത്തിന്‍റെ ഉറ്റ സുഹൃത്ത് കൂടിയായ സംവിധായകൻ സത്യൻ അന്തിക്കാട് "എല്ലാവർക്കും നന്മ നേരുന്നു' എന്ന കുറിപ്പും ഒരു പേനയും ചിതയിൽ വച്ചു.
ടൗൺ ഹാളിലും വീട്ടിലുമായി പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധിപ്പേരാണ് എത്തിച്ചേർന്നത്.
46 വര്‍ഷം നീണ്ടു നിന്ന സിനിമാ ജീവിതത്തിനാണ് തിരശീല വീണിരിക്കുന്നത്. മലയാളിയുടെ സാമൂഹ്യ ജീവിതവും വ്യക്തി ജീവിതവും രാഷ്ട്രീയ ജീവിതവും ഇതുപോലെ സിനിമയില്‍ പകര്‍ത്തിയ തിരക്കഥാകൃത്തും സംവിധായകനും നടനും വേറെയുണ്ടാവില്ല.
നര്‍മത്തിന്റെ മേമ്പൊടിയോടെ ശ്രീനിവാസന് തന്റെ സിനിമകളില്‍ എത്തിച്ചത് മലയാളിയുടെ പ്രശ്നങ്ങള്‍ ആയിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്‍റെ സിനിമകള്‍ ഇന്നും കാലികപ്രസക്തമാണ്. ഒരു പ്രത്യേക കാലഘട്ടത്തെ അഭിസംബോധന ചെയ്തു കൊണ്ടായിരുന്നില്ല ശ്രീനിയുടെ സിനിമകള്‍, എല്ലാ കാലത്തും ചര്‍ച്ചയാകുന്നതാണ്. സാമൂഹിക പ്രതിബന്ധതയുള്ള ആക്ഷേപഹാസ്യങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ ശ്രീനിവാസന്, സിനിമയെ ജീവിതത്തോട് ചേര്‍ത്ത് വായിക്കാന്‍ പഠിപ്പിച്ച കലാകാരന് കൂടിയാണ്. ആ അതുല്യ പ്രതിഭയ്ക്ക് വിട.
Tags : Sreenivasan Funeral Cinema