കൊച്ചി: ഉദയംപേരൂരില്‍ വീട്ടമ്മയുടെ തല കടിച്ചുകീറി തെരുവുനായ. ശനിയാഴ്ച രാവിലെ ഏഴോടെയാണ് ഉദയംപേരൂര്‍ അതിര്‍ത്തി റോഡ് തെക്കേ പുളിപ്പറമ്പില്‍ സതിക്ക് (52) തെരുവുനായയുടെ കടിയേറ്റത്. ഓടിവന്ന നായ മുറ്റമടിക്കുകയായിരുന്ന സതിയുടെ തലയില്‍ ആഴത്തില്‍ കടിച്ചു വലിക്കുകയായിരുന്നു.
മാംസം അടര്‍ന്നതിനെത്തുടർന്നു വെട്ടുകൊണ്ടതു പോലെ ആഴത്തില്‍ മുറിവുണ്ടായി. ഭര്‍ത്താവ് വിജയനും നാട്ടുകാരും ചേർന്ന് സതിയെ ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചു. നിലവില്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തൃപ്പൂണിത്തുറ പുതിയകാവിലും ഉദയംപേരൂര്‍ പ്രദേശത്തുമായി തെരുവുനായ ആക്രമണത്തില്‍ നാലുവയസുള്ള കുട്ടി ഉള്‍പ്പെടെ ഏഴു പേര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ഉദയംപേരൂര്‍ ഉദയഗിരി റോഡ് ഭാഗത്ത് വാടക വീട്ടില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി തങ്കവേലുവിന്‍റെ നാലു വയസുകാരനായ മകന്‍ ഭുവനേശിനെ നായ ആക്രമിച്ചത് അങ്കണവാടിയില്‍നിന്നു വീട്ടിലേക്കു വരുന്ന വഴിക്കാണ്. വെള്ളിയാഴ്ച വൈകുന്നേരം 4.30ന് വീടിനു സമീപത്തെ അങ്കണവാടിയില്‍നിന്നു വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു സംഭവം. കുട്ടിയുടെ കവിളിലും ചുണ്ടിലും നായയുടെ കടിയേറ്റു.
ഉദയംപേരൂര്‍ വലിയകുളം കിഴക്ക് ആരോണ്‍ എന്ന പന്ത്രണ്ടുകാരനും തെരുവുനായയുടെ കടിയേറ്റു. കുട്ടിയുടെ തലയ്ക്കും മുഖത്തും മുതുകിലും മുറിവുണ്ട്. ആശുപത്രിയില്‍ ചികിത്സ തേടി.
വീട്ടിലേക്കു കയറി വന്നാണ് ഉദയംപേരൂര്‍ ഉദയഗിരി നഗര്‍ മാടാനയില്‍ അന്നമ്മയെ(60) തെരുവുനായ കടിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു ഇത്. രണ്ടു കൈത്തണ്ടയിലും കടിയേറ്റു. ഇടതു കൈത്തണ്ടയില്‍ കടിച്ചിട്ടു പോയ നായ പിന്നിടു തിരിച്ചുവന്നു വലതു കൈത്തണ്ടയിലും കടിക്കുകയായിരുന്നു. വലതു കൈക്ക് ആഴത്തിലുള്ള മുറിവുണ്ട്.
Tags : Stray dog people injured