കൊല്ലം: സ്കൂളിൽ കയറി എട്ടാം ക്ലാസ് വിദ്യാർഥിനിയെ കടന്നുപിടിച്ച കേസിൽ പ്രതി പിടിയിൽ. ഏരൂർ കിട്ടൻകോണം സിന്ധുഭവനിൽ ആനന്ദ്(19) ആണ് പിടിയിലായത്. ഏരൂർ പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
ആനന്ദ് കഴിഞ്ഞ കുറച്ചുനാളായി നിരന്തരം പെൺകുട്ടിയെ ശല്യം ചെയ്തിരുന്നു. കുട്ടി വിവരം വീട്ടിൽ അറിയിക്കുകയും ഇതേ തുടർന്ന് മാതാവ് സ്കൂളിലെത്തി അധ്യാപകരെ വിവരം ധരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രതി ശല്യം ചെയ്യുന്നത് തുടർന്നിരുന്നു.
ഇന്ന് സ്കൂൾ മതിൽ ചാടി കടന്നെത്തിയ പ്രതി ചോക്ലേറ്റുമായി പെൺകുട്ടിയുടെ പിന്നാലെ കൂടി. ചോക്ലേറ്റ് നിരസിച്ചതോടെ ഇയാൾ വിദ്യാർഥിനിയുടെ കൈയിൽ കടന്ന് പിടിച്ച് സമീപത്തെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് വലിച്ചിഴച്ചു.
പ്രതിയുടെ കൈയിൽ കടിച്ച് വിദ്യാർഥിനി ഓടി രക്ഷപ്പെടുകയായിരുന്നു. ഉടൻതന്നെ ഇയാൾ സ്കൂളിൽ നിന്ന് ഓടി രക്ഷപ്പെട്ട് സമീപത്തെ കടയിൽ ഒളിച്ചു. അധ്യാപകർ വിവരമറിയിച്ചതിനെ തുടർന്ന് ഏരൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
കടയ്ക്കുള്ളിൽ നിന്നും പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags : kerala police crime news kollam pocso act