പുൽപ്പള്ളി: വണ്ടിക്കടവിൽ ശനിയാഴ്ച ഉച്ചയോടെ കടുവ കൊന്ന ദേവർഗദ്ദയിലെ ഉന്നതിയിലെ കൂമന്റെ (65) മൃതദേഹം ഇന്നലെ ബന്ധുമിത്രാദികൾ, ജനപ്രതിനിധികൾ, വനം, റവന്യു, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.
ബന്ധുക്കൾ അനുമതി നൽകിയ മുറയ്ക്ക് ഇന്നലെ ഉച്ചകഴിഞ്ഞാണ് ബത്തേരി താലൂക്ക് ഗവ.ആശുപത്രിയിൽ കൂമന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്.
വൈകുന്നേരം നാലലോടെ ബന്ധുക്കൾക്ക് ഏറ്റുവാങ്ങിയ മൃതദേഹം പോലീസ് അകന്പടിയിലാണു വീട്ടിൽ എത്തിച്ചത്. പൊതുദർശനത്തിനുശേഷം രാത്രി ഏഴോടെയായിരുന്നു സംസ്കാരം. സംഘർഷാവസ്ഥ കണക്കിലെടുത്ത് അഞ്ചു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ സുരക്ഷ ഒരുക്കിയിരുന്നു.
സംസ്കാരച്ചടങ്ങുകൾക്കു ശേഷം കുടുംബാംഗങ്ങൾക്കു വനം വകുപ്പ് ആറു ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
കൂമന്റെ മൃതദേഹം ശനിയാഴ്ച താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു കൊണ്ടുപോയപ്പോൾ ബന്ധുക്കളെ ഒപ്പം കൂട്ടിയിരുന്നില്ല.
ഇത് കനത്ത പ്രതിഷേധത്തിനു കാരണമായിരുന്നു. ജില്ലാ കളക്ടർ സ്ഥലത്തുവന്ന് ആവലാതികൾ പരിഹരിച്ചശേഷമേ പോസ്റ്റ്മോർട്ടത്തിന് അനുമതി നൽകൂ എന്ന നിലപാടും ബന്ധുക്കൾ സ്വീകരിച്ചു.
ഇന്നലെ രാവിലെ എഡിഎമ്മിന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തിയാണ് പ്രശ്നം പരിഹരിച്ചത്. ജില്ലാ കളക്ടർ രണ്ട് ദിവസത്തിനകം ഉന്നതി സന്ദർശിക്കുമെന്ന് കൂമന്റെ ബന്ധുക്കൾക്ക് എഡിഎം ഉറപ്പുനൽകി.
Tags : Tiger funeral pulpally Kaduwa Body kooman