തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മന്ത്രി വി.എൻ. വാസവൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം ഇന്നലെയും നിയമസഭാ നടപടികൾ തടസപ്പെടുത്തി. പ്രതിപക്ഷ ബഹളത്തെ തുടർന്നു സ്പീക്കർ എ.എൻ. ഷംസീർ ചോദ്യോത്തരവേള റദ്ദാക്കി. രാവിലെ സഭ ആരംഭിച്ചപ്പോൾതന്നെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്വർണക്കൊള്ളക്കേസിൽ തങ്ങൾ സമരം തുടരുകയാണെന്നു സ്പീക്കറെ അറിയിച്ചു.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ളവർ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങുകയാണ്. എസ്ഐടിയുടെ അന്വേഷണത്തിൽ ജനങ്ങൾക്കു തൃപ്തിയില്ല. കഴിഞ്ഞ ദിവസം സഭയിൽ പ്രതിപക്ഷം ഉയർത്തിയ ബാനർ വാച്ച് ആൻഡ് വാർഡുമാർ ബലമായി പിടിച്ചുമാറ്റുകയായിരുന്നു. ബാനർ വാങ്ങാനാണു തങ്ങളുടെ എംഎൽഎമാർ ഡയസിൽ കയറിയതെന്നും അല്ലാതെ അവരെ മർദിച്ചിട്ടില്ലെന്നും സതീശൻ പറഞ്ഞു.
പതിവുപോലെ പ്ലക്കാർഡുകളും ബാനറുമായി സഭയിലെത്തിയ പ്രതിപക്ഷം ഇന്നലെ സഭയുടെ നടുത്തളത്തിൽ ഇരുന്നു മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. ഇതോടെ മറ്റു നടപടികളെല്ലാം പൂർത്തിയാക്കി 51 മിനിറ്റുനുള്ളിൽ സ്പീക്കർ സഭാ നടപടികൾ അവസാനിപ്പിച്ചു.
രാവിലെ പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിൽ ഭരണപക്ഷാംഗങ്ങൾ പ്രകോപിതരാകുകയും പ്രതിപക്ഷത്തിനെതിരേ പ്ലക്കാർഡുകളുമായി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതോടെ സഭ കൂടുതൽ പ്രക്ഷുബ്ധമായി. ശബരിമല സ്വർണക്കൊള്ളക്കേസിൽ കേരളത്തിലെ ജനങ്ങൾക്ക് ഉത്കണ്ഠയുണ്ടെന്നും പ്രതികൾ ജാമ്യം കിട്ടി പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കപ്പെടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
പ്രതികൾക്കെല്ലാം ഇപ്പോൾ ജാമ്യം ലഭിക്കുന്ന അവസ്ഥയാണ്. ഇങ്ങനെപോയാൽ ശബരിമല സ്വർണക്കേസുതന്നെ മുങ്ങിപ്പോകും. കേസിൽ സിപിഎമ്മിന്റെ പ്രധാന നേതാക്കൾ ജയിലിൽ പോകുമെന്ന ഭയം കൊണ്ടാണു സർക്കാർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്നും സതീശൻ പറഞ്ഞു. കഴിഞ്ഞ ദിവസം മന്ത്രിമാർ കൂട്ടത്തോടെ പ്രതിപക്ഷ നേതാവിനെതിരേ രംഗത്തെത്തിയപ്പോൾ ഇന്നലെ മന്ത്രി എം.ബി. രാജേഷ് മാത്രമാണ് സതീശനെ വിമർശിച്ചത്.

തിരുവനന്തപുരം: സ്പീക്കറെ തെരുവിലിട്ട് അലക്കുന്നതു ശരിയല്ലെന്നും അതു ജനാധിപത്യത്തിനു ഭൂഷണമല്ലെന്നും സ്പീക്കർ എ.എൻ. ഷംസീർ. കഴിഞ്ഞ ദിവസം തന്റെ ഡയസിൽ കയറിയ പ്രതിപക്ഷ എംഎൽഎമാരുടെ നടപടി ശരിയല്ല.
സമരം നടക്കുന്പോൾ സെക്രട്ടേറിയറ്റിനു മുന്നിൽ ബാരിക്കേഡ് മറിച്ചിട്ടു കടക്കുന്നതു പോലെയാണു ചില പ്രതിപക്ഷ എംഎൽഎമാർ സ്പീക്കറുടെ ഡയസിൽ കയറിയത്. താൻ ഈ സഭയിലേക്ക് എയർ ഡ്രോപ് ചെയ്യപ്പെട്ടു വന്നതല്ല.
രാഷ്ട്രീയത്തിൽ ദീർഘകാല അനുഭവം തനിക്കുണ്ട്. ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ നേതൃത്വം പരസ്യമായി സ്പീക്കറെ തെരുവിലിട്ട് അലക്കുന്നതു ശരിയാണോ എന്നു പരിശോധിക്കണം. നിർഭാഗ്യകരമായ സംഭവമാണു കഴിഞ്ഞ ദിവസം ഉണ്ടായത്. ഒരുതരത്തിലുള്ള പ്രകോപനവും വാച്ച് ആൻഡ് വാർഡുമാരിൽ നിന്ന് ഉണ്ടായിട്ടില്ല. എന്നാൽ ബാനറിന്റെ കന്പുകൊണ്ട് അവരെ പ്രതിപക്ഷ എംഎൽഎമാർ അടിക്കുന്ന സ്ഥിതിയുണ്ടായെന്നും സ്പീക്കർ പറഞ്ഞു.

തിരുവനന്തപുരം: സ്വർണക്കൊള്ള കേസിലെ യഥാർഥ പ്രതികൾ രക്ഷപ്പെടുമോയെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനു പേടിയാണെന്നു മന്ത്രി എം.ബി. രാജേഷ്.
ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയത് പരലോകത്തും ഇഹലോകത്തുമുള്ളവരാണ്. അന്വേഷണം ശരിയായ രീതിയിൽ പോകുന്നതിൽ പ്രതിപക്ഷ നേതാവിനു ഭയവും ഉൾക്കിടലവുമാണ്. വസ്തുതകളുടെ മേൽ സതീശൻ കണ്ണടയ്ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് സഭയ്ക്കകത്തും പുറത്തും അവാസ്തവം പ്രചരിപ്പിക്കുകയാണെന്നും മന്ത്രി എം.ബി. രാജേഷ് സഭയിൽ പറഞ്ഞു.
Tags : Niyamasabha struggle continue Sabarimala Swarna pali Sabarimala Gold theft