തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനായി (എസ്ഐആർ) നീട്ടി ലഭിച്ച രണ്ടാഴ്ച സമയം വോട്ടർപട്ടികയിൽനിന്നു കാണാനില്ലാത്തവരെ കണ്ടെത്താനായി ബിഎൽഒമാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി സംയോജിച്ചു നടത്തുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ. ആദ്യഘട്ടം ഒരാഴ്ച കാലാപരിധി ദീർഘിപ്പിച്ചതിനു പിന്നാലെ വെള്ളിയാഴ്ച രാത്രി ഒരാഴ്ചകൂടി സമയം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ നീട്ടിയിരുന്നു.
ഇതോടെ എന്യൂമറേഷൻ ഫോറം പൂരിപ്പിച്ച് ഡിസംബർ 18 വരെ നൽകാം. ആദ്യം ഡിസംബർ നാലിനും പിന്നീടിത് 11 വരെയുമാക്കി ദീർഘിപ്പിച്ചിരുന്നു. ഇതാണ് 18 വരെയാക്കി നീട്ടിയത്. കരട് വോട്ടർ പട്ടിക 23നു പ്രസിദ്ധീകരിക്കും. അവകാശവാദങ്ങളും എതിർപ്പുകളും അടക്കമുള്ള അപ്പീലുകൾ ജനുവരി 22 വരെ സമർപ്പിക്കാം. അപ്പീലുകൾ പരമാവധി ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്കാണ് (ഇആർഒ) ആദ്യ അപ്പീൽ സമർപ്പിക്കേണ്ടത്. ഇതിൽ പരിഹാരമായില്ലെങ്കിൽ ജില്ലാ കളക്ടർമാർക്ക് തുടർന്നുള്ള 15 ദിവസത്തിനകം അപ്പീൽ നൽകണം. കളക്ടറുടെ അപ്പീലിൽ തീരുമാനമായില്ലെങ്കിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് 30 ദിവസത്തിനകം അപ്പീൽ നൽകണം. അപ്പീൽ കാലാവധി ഫെബ്രുവരി 14നാണ് അവസാനിക്കുന്നത്.
ഫെബ്രുവരി 21ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. അതേസമയം, ഇപ്പോഴത്തെ കണക്ക് അനുസരിച്ച് 35 ലക്ഷം പേരെങ്കിലും പട്ടികയിൽ ഇല്ലാത്ത സാഹചര്യം വരുമെന്നു രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ കോണ്ഗ്രസ് പ്രതിനിധി എം.കെ. റഹ്മാൻ ആരോപിച്ചു.
ഇആർഒമാർക്കുള്ള 30 ദിവസത്തെ അപ്പീൽ കാലാവധിയിൽ 50 ലക്ഷം പേരെങ്കിലും പൗരത്വമുണ്ടെന്നു തെളിയിക്കുന്ന രേഖകൾ ഇആർഒമാർ മുൻപാകെ ഹാജരാക്കേണ്ടി വരുമെന്ന് മുസ്ലിംലീഗ് പ്രതിനിധി മുഹമ്മദ് ഷാ പറഞ്ഞു. ഇപ്പോഴത്തെ കണക്കനുസരിച്ച് 13 ലക്ഷം പേരെ കാണാതായെന്ന കണക്ക് ഞെട്ടിക്കുന്നതാണെന്ന് സിപിഎം പ്രതിനിധി എം. വിജയകുമാർ പറഞ്ഞു.
18.82 ലക്ഷം വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളിലേക്കു പോയിരിക്കുകയാണെന്നും ഇവരെയും ഉൾപ്പെടുത്തിയുള്ള പട്ടികയാകണം ഉണ്ടാകേണ്ടതെന്ന് സിപിഐ പ്രതിനിധി സത്യൻ മൊകേരി ആവശ്യപ്പെട്ടു.
ആരോഗ്യ കാരണങ്ങളാൽ ബുദ്ധിമുട്ടുന്ന ബിഎൽഒമാരെ എസ്ഐആറിൽ നിന്ന് ഒഴിവാക്കണമെന്നു കേരള കോണ്ദ്രസ് പ്രതിനിധി മാത്യു ജോർജ് ആവശ്യപ്പെട്ടു. കളക്ടർമാർക്ക് അപേക്ഷ നൽകിയാൽ മെഡിക്കൽ കാരണങ്ങളുള്ളവർക്ക് മാറ്റം നൽകാൻ നിർദേശിച്ചിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു. ജെ.ആർ. പത്മകുമാർ (ബിജെപി), കെ. ആനന്ദകുമാർ (കേരള കോണ്ഗ്രസ്- എം), കെ. ജയകുമാർ (ആർഎസ്പി) തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
21 ലക്ഷം പേർ ഒഴിവാകും
തിരുവനന്തപുരം: എസ്ഐആർ നടപടികൾ അന്തിമഘട്ടത്തിലേക്ക് കടക്കുന്നതോടെ 21 ലക്ഷത്തോളം പേർ വോട്ടർപട്ടികയിൽ നിന്നു പുറത്താകും.
മൊത്തം വോട്ടർമാരുടെ 7.45 ശതമാനം വരുമിത്. ഇതിൽ 6.11 ലക്ഷം പേർ മരണമടഞ്ഞതായാണ് കണക്ക്. കണ്ടെത്താൻ സാധിക്കാത്തവർ- 5.66 ലക്ഷം, സ്ഥിരാമസം മാറിയവർ- 7.39 ലക്ഷം, ഇരട്ട വോട്ടുള്ളവർ- 1.12 ലക്ഷം, മറ്റുള്ളവർ 45,866.
Tags : Chief Electoral Officer ratan kelkar SIR Voter Pattika