തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രസംഗിച്ചു കൊണ്ടിരിക്കുന്പോൾ ഭരണപക്ഷത്തെ നിരവധി അംഗങ്ങൾ വലിപ്പത്തിൽ പ്രിന്റ് ചെയ്ത ഫോട്ടോ ഉയർത്തിക്കാട്ടിക്കൊണ്ടിരുന്നു. ചിത്രം കണ്ടെങ്കിലും സതീശൻ അതേക്കുറിച്ച് ഒന്നും പറഞ്ഞില്ല. സാധാരണ പ്രതിഷേധത്തിന്റെ ഭാഗമായി പ്ലക്കാർഡുകളും ചിത്രങ്ങളുമൊക്കെ നിയമസഭയിൽ ഉയർത്തിക്കാണിക്കുന്നത് പ്രതിപക്ഷമാണ്. ഇന്നലെ ആ പണി ഭരണപക്ഷം ഏറ്റെടുത്തു.
സോണിയാഗാന്ധിക്കൊപ്പം ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ളവർ നിൽക്കുന്ന ഫോട്ടോ ആയിരുന്നു ഭരണപക്ഷാംഗങ്ങൾ ഉയർത്തിക്കാട്ടിയത്. പോറ്റിയേ കേറ്റിയേ... എന്നു തുടങ്ങുന്ന പാരഡി പാട്ടുകൾ കേട്ട് ഒരുപാടു വിഷമിച്ച ഭരണപക്ഷം ഈ ചിത്രം ഉയർത്തിക്കാട്ടിയത് ഒരു മധുരപ്രതികാരം പോലെ ആയിരുന്നു.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പെടെയുള്ള പ്രമുഖർ അണിനിരക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയുടെ കൊട്ടിക്കലാശദിനം സഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കടന്നാക്രമിക്കാനായിരുന്നു ഭരണപക്ഷം ശ്രമിച്ചത്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്കെതിരേ സതീശൻ മോശപ്പെട്ട ഭാഷയിൽ വിമർശനം ഉന്നയിച്ചെന്നു പറഞ്ഞായിരുന്നു തുടക്കം. സതീശനെ വെള്ള ഡ്രസിട്ട സംഘി എന്നു വരെ കെ.ഡി. പ്രസേനൻ വിശേഷിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗം കൂടി കേട്ടതോടെ ഭരണപക്ഷത്തിന്റെ തന്ത്രം വ്യക്തമായി. സതീശനുള്ള മറുപടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ ഏറെയും.
ശബരിമല പ്രതിഷേധത്തിൽ പ്രതിപക്ഷത്തിനു പഴയ വീര്യമില്ലെന്നു മുഖ്യമന്ത്രി പറഞ്ഞതിൽ അവർക്കു നേരെയുള്ള ഒരു കുത്തു കൂടി ഉണ്ടായിരുന്നു. പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനു പതിവു വീര്യമില്ലായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിനു നേരെയും എന്തോ ഒരുങ്ങി വരുന്നു എന്ന സൂചനയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശങ്ങളിൽ ഉണ്ടായിരുന്നത്.
ഭരണമാറ്റം എന്നതു ജനങ്ങൾ തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞ കാര്യമാണെന്നു രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പിൽ യുഡിഎഫിനു നൂറു സീറ്റ് കിട്ടുമെന്ന കാര്യത്തിൽ രമേശിനു സംശയമൊന്നുമില്ല. എൽഡിഎഫ് സർക്കാർ കഴിഞ്ഞ പത്തു വർഷം കൊണ്ടു പലതും ചെയ്തു എന്നു പറയുന്നുണ്ടെങ്കിലും ജനത്തിനു ബോധ്യമാകുന്നില്ലെന്നു പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആകെ പറഞ്ഞു കൊണ്ടിരുന്നത് ദേശീയപാത വികസനമാണ്. പൊളിഞ്ഞു വീണതോടെ അതു ’ഞങ്ങളുടേ’തല്ലാതായി. വന്യജീവി ആക്രമണത്തേക്കുറിച്ചായിരുന്നു സെബാസ്റ്റ്യൻ കുളത്തിങ്കലും അനൂപ് ജേക്കബുമൊക്കെ പറഞ്ഞത്.
കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്ത് ഒരു വർഗീയ കലാപം പോലുമില്ല എന്നത് ഇടതുപക്ഷം ഭരണനേട്ടങ്ങളുടെ പട്ടികയിൽ പെടുത്തിയത് ഈയടുത്താണ്. തോട്ടത്തിൽ രവീന്ദ്രൻ ഇക്കാര്യം ചർച്ചയ്ക്കിടയിൽ പറഞ്ഞെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിയിൽ ഇക്കാര്യ വിസ്തരിച്ചു പറഞ്ഞു. അതിനു പിന്നിലുള്ള രാഷ്ട്രീയ ലക്ഷ്യം നന്നായി അറിയാവുന്നതിനാലാകാം പ്രതിപക്ഷം അതേക്കുറിച്ചൊന്നും പറഞ്ഞില്ല.
മന്ത്രി സജി ചെറിയാന്റെയും എ.കെ. ബാലന്റെയും പ്രസ്താവനകൾ ചൂണ്ടിക്കാട്ടി അതു വർഗീയമായ പ്രസ്താവനകളായിരുന്നു എന്നു സതീശൻ ചൂണ്ടിക്കാട്ടി. നിങ്ങൾ ആ വഴി പോകരുതെന്നും സതീശൻ അഭ്യർഥിച്ചു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ സർക്കാരിനെതിരേ സതീശൻ ഉൾപ്പെടെ വിമർശനം ഉന്നയിച്ചതിനേക്കുറിച്ചു ഭരണപക്ഷത്തു നിന്നുണ്ടായ പരാമർശങ്ങൾക്കും സതീശൻ മറുപടി നൽകി. " ഞങ്ങളുടെ സർക്കാരിനെ ഞാൻ വിമർശിച്ചിട്ടുണ്ട്. തെറ്റുകൾ തിരുത്താൻ സർക്കാർ തയാറായിട്ടുമുണ്ട്. നിങ്ങളുടെ സർക്കാരിനെ വിമർശിക്കാൻ നിങ്ങൾക്കു മുട്ടിടിക്കും'- ഭരണപക്ഷത്തെ നോക്കി സതീശൻ പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ വിമർശനങ്ങൾക്കു മുഖ്യമന്ത്രിയുടെ മറുചോദ്യം ഇങ്ങനെയായിരുന്നു- നാടിനെ ഇകഴ്ത്തി കാണിക്കാൻ പാടുണ്ടോ? ചെറുപ്പക്കാർ പഠനാവശ്യത്തിനുൾപ്പെടെ നാടുവിടുന്ന വിഷയങ്ങൾ സതീശൻ ചൂണ്ടിക്കാട്ടിയെങ്കിലും അന്യനാട്ടുകാർ കേരളത്തിലേക്കു പഠിക്കാൻ വരാൻ താത്പര്യം കാട്ടുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
വിളപ്പിൽശാലയിൽ ബിസ്മിർ എന്നയാൾ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ അടിയന്തപ്രമേയത്തിന് അനുമതി നൽകി. രണ്ടു മണിക്കൂർ ചർച്ചയ്ക്കൊടുവിൽ മറുപടി പറഞ്ഞ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ചില പരാമർശങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി. പിന്നാലെ നന്ദി പ്രമേയ ചർച്ചയിൽ അവർ പങ്കെടുത്തു.
Tags : opposition ruling party trap Niyamasabha