x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പണം കവര്‍ന്ന് ഭക്ഷണം കഴിച്ച് മടക്കം; കൂത്താട്ടുകുളത്ത് മോഷ്ടാക്കള്‍ വിലസുന്നു


Published: February 20, 2026 11:35 PM IST | Updated: February 20, 2026 11:35 PM IST

കൂത്താട്ടുകുളം: പെരുന്നാള്‍-ഉത്സവ സീസണ്‍ ആഘോഷമാക്കി മോഷ്ടാക്കളും. എറണാകുളം കൂത്താട്ടുകുളത്ത് മോഷണം പതിവാകുന്നു. പെരുന്നാള്‍-ഉത്സവ സീസണ്‍ ആരംഭിച്ചതോടെ മേഖലയില്‍ ഒരാഴ്ചയ്ക്കിടെ മൂന്ന് വീടുകളിലാണ് മോഷണം നടന്നിരിക്കുന്നത്. വ്യാഴാഴ്ച രാത്രിയില്‍ രണ്ടു വീടുകളില്‍ കവര്‍ച്ച നടന്നു.

പൈറ്റക്കുളത്തുള്ള രണ്ടു വീടുകളിലാണ് മോഷണം നടന്നത്. നോയര്‍ക്ക് എഞ്ചിനീയറിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ഉടമ അരശന്‍തോപ്പില്‍ അനീഷിന്‍റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടാക്കള്‍ കവര്‍ന്നു. 5000 രൂപയ്ക്കടുത്താണ് നഷ്ടമായത്. വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന തോട്ടി ഉപയോഗിച്ച് ജനാല വഴി പിന്‍വാതിലിന്‍റെ കുറ്റി തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്.

അലമാരികളില്‍ സൂക്ഷിച്ചിരുന്ന ലേഡീസ് ബാഗുകളില്‍ നിന്നാണ് പണം നഷ്ടമായത്. അടുക്കളയില്‍ നിന്നും പഴങ്ങളും ഭക്ഷിച്ച ശേഷമാണ് മോഷ്ടാക്കള്‍ മടങ്ങിയത്. രാത്രി ഒരു മണിക്ക് ശേഷമാണ് മോഷണം നടന്നത്. പുലര്‍ച്ചെ അനീഷിന്‍റെ ഭാര്യ അടുക്കളയില്‍ എത്തിയപ്പോഴാണ് മോഷണ വിവരം പറഞ്ഞത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

അയിക്കരപ്പറമ്പില്‍ പത്രോസിന്‍റെ വീട്ടിലും മോഷണശ്രമം നടന്നു. വാടകക്കാര്‍ക്കായി നിര്‍മിച്ച സ്‌റ്റെയര്‍കേസ് വഴിയാണ് മോഷ്ടാക്കള്‍ വീടിനുള്ളില്‍ പ്രവേശിച്ചത്. രണ്ടാം നിലയിലും താഴത്തെ നിലയിലും മോഷ്ടാക്കള്‍ എത്തിയെങ്കിലും ഒന്നും തന്നെ വീട്ടില്‍ നിന്നും ലഭിച്ചില്ല. വാടകക്കാര്‍ പള്ളിയില്‍ പെരുന്നാള്‍ കൂടാനായി പോയ സമയത്താണ് മോഷണം നടന്നത്.

സ്ഥലത്ത് മോഷണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാത്രി കാലങ്ങളില്‍ വീടു പൂട്ടി പുറത്തു പോകുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് പറഞ്ഞു. വീടിന് ചുറ്റും കൂടുതല്‍ വെളിച്ചം ക്രമീകരിക്കണം, കഴിയുമെങ്കില്‍ അയല്‍ക്കാരോട് പറയണം, വീട്ടില്‍ സ്വര്‍ണം ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിക്കരുതെന്നും പോലീസ് അറിയിച്ചു.

Tags : money eat food theft

Recent News

Up