പത്തനംതിട്ട: മകരവിളക്കിനോട് അനുബന്ധിച്ച തിരുവാഭരണ ഘോഷയാത്ര പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് ഇന്ന് ആരംഭിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് വാഹക സംഘം തിരുവാഭരണം ശിരസിലേറ്റും.
രാവിലെ വരെ ഭക്തജനങ്ങൾക്ക് ശ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവാഭരണം കണ്ടുതൊഴുന്നതിനുള്ള അവസരമുണ്ട്. മരുതമനയിൽ ശിവൻകുട്ടിയാണ് ഇത്തവണ മുതൽ തിരുവാഭരണ വാഹകസംഘത്തിന്റെ ഗുരുസ്വാമി.
ശ്രീകൃഷ്ണപ്പരുന്ത് ആകാശത്ത് വട്ടമിട്ടു പറക്കുന്നതോടെ ഘോഷയാത്രയ്ക്ക് തുടക്കമാകും. ബുധനാഴ്ച വൈകിട്ടാണ് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന. അതേസമയം മകരവിളക്ക് ദിനത്തിൽ പ്രവേശിപ്പിക്കാവുന്ന ഭക്തരുടെ എണ്ണത്തിൽ ഹൈക്കോടതി നിയന്ത്രണങ്ങൾ വരുത്തിയിട്ടുണ്ട്.
മകരവിളക്ക് ദിനത്തിൽ പ്രവേശനം 35,000 പേർക്ക് മാത്രമായി നിജപ്പെടുത്തിയാണ് കോടതിയുത്തരവ്.വെർച്വൽ ക്യൂ വഴി 30,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5,000 പേർക്കുമാണ് പ്രവേശനം അനുവദിക്കുക. ജനുവരി 13ന് വെർച്വൽ ക്യൂ വഴി 35,000 പേർക്കും സ്പോട്ട് ബുക്കിംഗ് വഴി 5,000 പേർക്കും മാത്രം പ്രവേശനം നൽകും.
മകരവിളക്ക് ദിനത്തിൽ രാവിലെ പത്തുമണിക്ക് ശേഷം നിലയ്ക്കലിൽ നിന്നും ആരെയും പമ്പയിലേക്ക് കടത്തിവിടില്ല. 11 മണി കഴിഞ്ഞാൽ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ആരെയും കടത്തിവിടാൻ പാടില്ലെന്നും ഹൈക്കോടതി നിർദേശിച്ചു.
Tags : sabarimala thiruvabharana procession pathanamthitta