കാസർഗോഡ്: സമസ്തയുടെ ആദർശങ്ങളിൽ നിന്ന് വ്യതിചലിച്ച് സംഘടന വിട്ടുപോയവർ തിരികെ വരണമെന്നും ഒരു 'ഘർ വാപ്പസി' (മാതൃസംഘടനയിലേക്കുള്ള മടക്കം) ആണ് താൻ ആഗ്രഹിക്കുന്നതെന്നും സമസ്ത കേരള ജംഇയ്യത്തുല് ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. കാസർഗോഡ് ചെങ്കളയിൽ നടന്ന സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണ്ഡിതന്മാർക്കിടയിലെ ഭിന്നതകൾ സമുദായത്തിന് ഗുണകരമല്ല. സമസ്തയുടെ തണലിൽ നിന്ന് വിട്ടുപോയവർക്ക് ഇനിയും മടങ്ങിവരാം. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നൂറു വർഷത്തെ പാരമ്പര്യമുള്ള സമസ്തയുടെ അടിത്തറ ആദർശ വിശുദ്ധിയാണെന്നും അതിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈദ് ആഘോഷങ്ങൾക്ക് (ചെറിയ പെരുന്നാൾ, വലിയ പെരുന്നാൾ) നിലവിലുള്ള പരിമിതമായ അവധി മാറ്റി തുടർച്ചയായ മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി സർക്കാർ അനുവദിക്കണം, പെരുന്നാൾ കാലത്തെ പിറ ദർശനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഒഴിവാക്കാൻ ഇത് സഹായിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് ജുമുഅ നമസ്കാരത്തിന് തടസമാകാത്ത രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരീക്ഷകളും ക്ലാസുകളും ക്രമീകരിക്കണം, ഭരണപരമായ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണം, മദ്രസകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കണമെന്നും വഖഫ് സ്വത്തുക്കൾ സംരക്ഷിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പതിനായിരക്കണക്കിന് പ്രവർത്തകർ അണിനിരന്ന സമ്മേളനം സമസ്തയുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പണ്ഡിതന്മാരും സാംസ്കാരിക നായകന്മാരും ചടങ്ങിൽ പങ്കെടുത്തു.
Tags : Samastha Ghar Wapasi