കൊച്ചി: തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലയെ ആസ്പദമായി നിര്‍മിക്കുന്ന ‘കാലം പറഞ്ഞ കഥ’ എന്ന സിനിമ കേസിലെ വിചാരണയെ പ്രതികൂലമായി ബാധിക്കില്ലെന്നു സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയില്‍. സിനിമ റിലീസിനെതിരേ കേസിലെ പ്രതിയായ അഫാന്റെ അച്ഛൻ നല്കിയ ഹര്‍ജിയിലാണു വിശദീകരണം.
സിനിമ കണ്ടുവെന്നും വിചാരണയെ ബാധിക്കുന്ന തരത്തിലല്ല ചിത്രീകരണമെന്നും സെന്‍സര്‍ ബോര്‍ഡിനുവേണ്ടി ഹാജരായ അഭിഭാഷക കോടതിയെ അറിയിച്ചു. കൂടാതെ ലഹരിക്കും ഓൺലൈന്‍ ഗെയിമുകള്‍ക്കും എതിരേയാണു സിനിമയുടെ പ്രമേയമെന്നുമായിരുന്നു അഭിഭാഷകയുടെ വാദം.
എന്നാല്‍ സിനിമയില്‍ പോലീസിന്റെ ഭാഗം മാത്രമേ ചിത്രീകരിക്കുന്നുള്ളൂവെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന് വാദിച്ചു. കേസ് അടുത്തയാഴ്ചയിലേക്കു മാറ്റി. അതേസമയം, സിനിമയുടെ നിര്‍മാതാക്കള്‍ ഹര്‍ജിയില്‍ എതിര് സത്യവാങ്മൂലം സമര്‍പ്പിച്ചു.
സംഭവത്തില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണു സിനിമ നിര്‍മിച്ചിരിക്കുന്നതെന്ന വാദം നിര്‍മാതാക്കള്‍ നിഷേധിച്ചു.കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 24 നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്.
Tags : Censor Board Cinima Kalam Paranja Kada Kerala High Court