പരവൂർ: കേരളത്തിലേക്കുള്ള ദീർഘദൂര ട്രെയിനുകളിൽ ആധുനികവും വൃത്തിയുള്ളതുമായ കോച്ചുകൾ വേണമെന്ന യാത്രക്കാരുടെ കാലങ്ങളായുള്ള ആവശ്യത്തിന് പരിഹാരമാക്കുന്നു.
ഏറ്റവും തിരക്കേറിയ മംഗളൂരു മെയിൽ, തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, ആലപ്പുഴ സൂപ്പർ ഫാസ്റ്റ് അടക്കമുള്ള ട്രെയിനുകളിലെ പഴയ ഐസിഎഫ് കോച്ചുകൾ പുതിയ എൽഎച്ച്ബി കോച്ചുകളാക്കി മാറ്റുന്നതിനുള്ള ഉത്തരവ് ദക്ഷിണ റെയിൽവേ പുറത്തിറക്കി. ഇതോടെ കേരളത്തിലേക്കുള്ള പ്രധാനപ്പെട്ട ട്രെയിനുകൾ പൂർണമായും എൽഎച്ച്ബിയിലേക്കു മാറും.
2026 ഫെബ്രുവരി മുതലാണു കോച്ചുകളിലെ മാറ്റം. മംഗളൂരു സെൻട്രൽ-ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് (22638) ട്രെയിൻ ഫെബ്രുവരി ഒന്നിനും ചെന്നൈ-മംഗളൂരു ട്രെയിൻ (22637) ഫെബ്രുവരി നാലിനും ആണ് എൽഎച്ച്ബി കോച്ചുകളിലേക്കു മാറുക.
മംഗളൂരു-ചെന്നൈ മെയിൽ (12602) ഫെബ്രുവരി മൂന്ന് മുതലും ചെന്നൈ-മംഗളൂരു മെയിൽ (2601) നാല് മുതലും എൽഎച്ച്ബിയിൽ ഓടും. ചെന്നൈ-ആലപ്പി (ഫെബ്രുവരി ഒന്ന്), ആലപ്പി-ചെന്നൈ (ഫെബ്രുവരി രണ്ട്), ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് (12695-ഫെബ്രുവരി മൂന്ന്), തിരുവനന്തപുരം-ചെന്നൈ സൂപ്പർ ഫാസ്റ്റ് (12696-ഫെബ്രുവരി നാല്) ട്രെയിനുകളും പുതുമോടിയിലാണ് ഓടുക.
പുത്തൻ കോച്ചുകൾക്കൊപ്പം കോച്ചുകളുടെ വിന്യാസത്തിലും മാറ്റങ്ങളുണ്ടാകും. ചെന്നൈ-മംഗളൂരു-ചെന്നൈ മെയിൽ, ചെന്നൈ-മംഗളൂരു-ചെന്നൈ വെസ്റ്റ് കോസ്റ്റ് എന്നീ ട്രെയിനുകളിൽ ഒരു ഫസ്റ്റ് എസി, ഒരു സെക്കൻഡ് എസി, അഞ്ച് തേഡ് എസി, ഒമ്പത് സ്ലീപ്പർ ക്ലാസ്, നാല് ജനറൽ സെക്കൻഡ് ക്ലാസ് എന്നീ കോച്ചുകളുണ്ടാകും.
ചെന്നൈ-ആലപ്പി-ചെന്നൈ, ചെന്നൈ-തിരുവനന്തപുരം-ചെന്നൈ എന്നീ ട്രെയിനുകളിൽ ഒരു ഫസ്റ്റ് എസി, ഒരു സെക്കൻഡ് എസി, മൂന്ന് തേഡ് എസി, ഒമ്പത് സ്ലീപ്പർ ക്ലാസ്, നാല് ജനറൽ സെക്കൻഡ് ക്ലാസ് എന്നിവയാണു കോച്ചുകൾ.
ഈ ട്രെയിനുകളിലെ പഴയ കോച്ചുകൾ മാറ്റണമെന്ന മലയാളികളുടെയും യാത്രക്കാരുടെ വിവിധ സംഘടനകളുടെയും ദീർഘകാല ആവശ്യത്തിനാണ് ദക്ഷിണ റെയിൽവേ അംഗീകാരം നൽകിയിട്ടുള്ളത്.
Tags : indian railway LHB coaches train