പന്തളം: വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 51. 5 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ തമിഴ്നാട് സ്വദേശികളായ രണ്ടുപേർ പോലീസിന്റെ പിടിയിലായി. തമിഴ്നാട് തിരുനെൽവേലി തിരുക്കുറുകുടി സ്വദേശി ഇസക്കി രമേശ് (32), തമിഴ്നാട് നല്ലൻകുളം വള്ളിയൂർ സമാധാനപുരം സ്വദേശി ഗണേഷ് (23) എന്നിവരാണ് അറസ്റ്റിലായത്.
ജനുവരി 29ന് പുലർച്ചെ 3.30 ഓടെയാണ് പന്തളം കൈപ്പുഴ ഭാഗത്തുള്ള വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർച്ച ചെയ്തത്. വീട്ടുടമയും കുടുംബവും വിദേശത്താണ്. ഗൃഹനാഥന്റെ മാതാവ് രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
തുടർന്ന് വീട്ടുകാരുടെ പരാതിയിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അടൂർ ഡിവൈഎസ്പി ജി. സന്തോഷ്കുമാർ, കൊടുമൺ പോലീസ് ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ, പന്തളം പോലീസ് ഇൻസ്പെക്ടർ പ്രജീഷ് റ്റി.ഡി, സബ് ഇൻസ്പെക്ടർ യു. വി.വിഷ്ണു, ഡാൻസഫ് ടീം അംഗങ്ങളായ സുജിത്ത്, മിഥുൻ ജോസ്, ബിനു, ജിതിൻ, ഷെഫീക്ക്, ശ്രീരാജ്, വിമൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്.
പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞു ജില്ലയിലെ 500 ഓളം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ ശേഖരിച്ചാണ് പ്രതികളിലേക്ക് എത്തിയത്. കാമറിയിൽ സംശയാസ്പദമായി കണ്ട സ്വിഫ്റ്റ് കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വാഹനത്തിന്റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ കാർ തമിഴ്നാട്ടിൽ നിന്നും കണ്ടെത്തുകയും പ്രതികളിലേക്ക് എത്തുകയുമായിരുന്നു. പ്രതികൾ കർണാടകയിലും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്.
പ്രതികൾക്ക് അന്തർ സംസ്ഥാന കവർച്ചാ സംഘങ്ങളുമായി ബന്ധമുണ്ടോ എന്നും കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടോ ഉണ്ടോയെന്നും അന്വേഷണ സംഘം അന്വേഷിച്ചു വരികയാണ്.
Tags : gold theft arrest kerala police