തിരുവനന്തപുരം: യുഡിഎഫ് വിപുലീകരണം നടത്തിയപ്പോൾ അസോസിയേറ്റ് ഘടകകക്ഷികളായി ഉൾപ്പെടുത്തിയവരിൽ പി.വി. അൻവറിന്റെ തൃണമൂൽ കോണ്ഗ്രസിനും സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയ്ക്കും നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകുന്നതു പരിഗണനയിൽ. ഇരു പാർട്ടികൾക്കും ഓരോ സീറ്റ് വീതമാകും വിട്ടു നൽകുക.
ഇതോടൊപ്പം യുഡിഎഫിന്റെ ഭാഗമായ ഫോർവേഡ് ബ്ലോക്കിനും സീറ്റ് നൽകണം. കോണ്ഗ്രസ് ഇപ്പോൾ മത്സരിക്കുന്ന 93 സീറ്റുകളിൽ നിന്നാകും ഈ പാർട്ടികൾക്കുള്ള സീറ്റുകൾ കണ്ടെത്തേണ്ടി വരിക. ഇതോടെ കോണ്ഗ്രസ് 2021ൽ മത്സരിച്ച സീറ്റുകളിൽ നിന്ന് ഇത്തവണ എണ്ണം കുറയും.
ഇതോടൊപ്പം പ്രധാന ഘടകകക്ഷിയായ മുസ് ലിം ലീഗും കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നുണ്ട്. യുഡിഎഫിലെ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചർച്ചകൾ അടുത്ത ദിവസങ്ങളിൽ ആരംഭിക്കും. മുസ്ലിംലീഗ് നേതാവും മുൻ മന്ത്രിയുമായ വി.കെ. ഇബ്രാഹീംകുഞ്ഞിന്റെ നിര്യാണത്തെ തുടർന്നാണ് ഉഭയകകക്ഷി ചർച്ചകൾ രണ്ടു ദിവസം കൂടി നീട്ടിയത്.
പി.വി. അൻവറിനോട് കോഴിക്കോട് ബേപ്പൂർ സീറ്റിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരേ മത്സരിക്കാനാണ് ആവശ്യപ്പെടാൻ സാധ്യത. മലപ്പുറം താനൂർ സീറ്റും ആവശ്യപ്പെടുന്ന പട്ടികയിലുണ്ട്. അൻവറിന്റെ പാർട്ടി മൂന്നു സീറ്റാണ് യുഡിഎഫിൽ ആവശ്യപ്പെടുക. സി.കെ. ജാനു വയനാട്ടിലെ സീറ്റുകളിൽ ഒന്നാകും ആവശ്യപ്പെടുക. പട്ടിക വർഗ സംവരണ സീറ്റുകളിൽ ഒന്ന് നൽകുന്നതാണ് പരിഗണനയിലുള്ളത്.
ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി. ദേവരാജനും സുരക്ഷിത സീറ്റുകളിൽ ഒന്ന് നൽകേണ്ടി വരും. കൊല്ലം ജില്ലയിലെ സീറ്റുകളിൽ ഒന്നാകും ഫോർവേഡ് ബ്ലോക്ക് ആവശ്യപ്പെടുക. കഴിഞ്ഞ തവണ മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിച്ച ധർമടത്ത് മത്സരിക്കാൻ യുഡിഎഫ് നിർദേശിച്ചിരുന്നു. എന്നാൽ, അദ്ദേഹം പിന്മാറി.
മുസ്ലിം ലീഗുമായിട്ടാകും ആദ്യഘട്ട ഉഭയകകക്ഷി ചർച്ച നടക്കുക. 27 സീറ്റുകളിലാണ് ലീഗ് കഴിഞ്ഞ തവണ മത്സരിച്ചത്. കേരള കോണ്ഗ്രസ് 10 സീറ്റിലും ആർഎസ്പി അഞ്ചിടത്തും 2021 ൽ മത്സരിച്ചിരുന്നു. മാണി സി. കാപ്പന്റെ എൻസിപി-കെ, സിഎംപി, ആർഎംപി തുടങ്ങിയ പാർട്ടികളും കഴിഞ്ഞ തവണ യുഡിഎഫിൽ മത്സരിച്ചിരുന്നു.
Tags : UDF Anwar Janu seats Kerala Niyamasabha Election