കൊച്ചി: വിമർശനങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സമുദായങ്ങളും മതങ്ങളും തമ്മിൽ ശത്രുതയുണ്ടാകരുതെന്നും സമൂഹത്തിൽ ഭിന്നതയുണ്ടാകരുതെന്നുമാണ് കോൺഗ്രസ് നിലപാടെന്ന് സതീശൻ പറഞ്ഞു.
എസ്എൻഡിപി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെയും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു വി.ഡി.സതീശൻ. താൻ എൻഎസ്എസിനോ എസ്എൻഡിപിക്കോ എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ആരും വർഗീയത പറയരുത് എന്ന് മാത്രമേ താൻ പറഞ്ഞിട്ടുള്ളൂ. വർഗീയത പറഞ്ഞതിനെയാണ് എതിർത്തത്. അല്ലാതെ സമുദായ നേതാക്കളെയല്ല എതിർത്തത്. വർഗീയത ആര് പറഞ്ഞാലും എതിർക്കുമെന്നും സതീശൻ പറഞ്ഞു.
ഈ നിലപാടുകൾ മൂലമാണ് തനിക്കെതിരെ ആക്രമണം ഉണ്ടാകുന്നത്. വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എല്ലാ കാലത്തും വർഗീയതക്കെതിരാണ് തന്റെ നിലപാടെന്നും വി.ഡി.സതീശൻ അറിയിച്ചു.
വർഗീയതയോട് ഏറ്റുമുട്ടി വീരാളിപ്പട്ട് പുതച്ചുകിടക്കേണ്ടി വന്നാലും പിന്നോട്ടില്ല. വർഗീയതയുടെ മുന്നിൽ പിന്തിരിഞ്ഞ് ഓടിയിട്ട് പിന്നിൽ നിന്ന് വെട്ടേറ്റ് മരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒരു സമുദായ നേതാവിനെയും കാണില്ലെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
പെരുന്നയിൽ പലതവണ പോയിട്ടുണ്ട്. എല്ലാ സമുദായ നേതാക്കളെയും കാണാറുണ്ട്. നേതാക്കളെ കാണുന്നതും വർഗീയതയ്ക്കെതിരെ നിലപാട് എടുക്കുന്നതും തമ്മിൽ ബന്ധമില്ല. സഭയുടെ സിനഡ് യോഗത്തിൽ പോയതിൽ എന്താണ് തെറ്റെന്നും വി.ഡി. സതീശൻ ചോദിച്ചു.
Tags : vd satheesan congress nss sndp