തിരുവനന്തപുരം: സോണിയാഗാന്ധിയേക്കുറിച്ചു മന്ത്രി വി. ശിവൻകുട്ടി നടത്തിയ അധിക്ഷേപ പരാമർശങ്ങൾ പിൻവലിക്കാൻ തയാറാണെങ്കിൽ മന്ത്രിക്കെതിരേ താൻ നടത്തിയ പരാമർശങ്ങൾ പിൻവലിക്കാമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
സതീശന്റെ പ്രസംഗത്തിലെ മന്ത്രി വി. ശിവൻകുട്ടിക്കെതിരേയുള്ള രൂക്ഷമായ പദപ്രയോഗങ്ങൾക്കെതിരേ ഭരണപക്ഷാംഗങ്ങൾ ഇന്നലെ നന്ദിപ്രമേയ ചർച്ചയ്ക്കിടയിൽ വിമർശനമുയർത്തിയിരുന്നു. തുടർന്നാണ് നിയമസഭയിൽ സതീശൻ ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്. സോണിയാഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്നാണു ശിവൻകുട്ടി നിയമസഭയിൽ ആവശ്യപ്പെട്ടത്.
സോണിയാഗാന്ധിയുടെ കൈയിൽ കെട്ടിയ ചരട് ശബരിമലയിലെ സ്വർണം കൊണ്ടുണ്ടാക്കിയതാണെന്നും പറഞ്ഞു. സോണിയാഗാന്ധി തങ്ങളുടെ പ്രിയങ്കരിയായ നേതാവാണ്. മാത്രമല്ല അവർ തനിക്കു മാതൃതുല്യയാണ്. അവരേക്കുറിച്ചു ശിവൻകുട്ടി നടത്തിയ പരാമർശങ്ങൾ തങ്ങളെ വേദനിപ്പിച്ചു.
ശിവൻകുട്ടി പരാമർശങ്ങൾ പിൻവലിക്കണമെന്ന് താൻ വാർത്താസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു. പരാമർശങ്ങൾ സഭാരേഖകളിൽ നിന്നു നീക്കണമെന്ന് സ്പീക്കറോടു രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ആരുടെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണു താൻ പതിവു രീതിയിൽ നിന്നു വ്യത്യസ്തമായി രൂക്ഷമായ ഭാഷയിൽ വിമർശനം നടത്തിയത്. അതു ശിവൻകുട്ടിയെ അധിക്ഷേപിച്ചു കൊണ്ടല്ല പറഞ്ഞത്.
നിയമസഭയിൽ അദ്ദേഹം ഞങ്ങൾക്കു ക്ലാസ് നൽകേണ്ട എന്നു പറഞ്ഞു. അതിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. എങ്കിലും താൻ പ്രസ്താവന പിൻവലിക്കാമെന്ന് ഉറപ്പു നൽകുന്നു. ഒറ്റ ഉപാധി മാത്രമാണുള്ളത്. സോണിയാഗാന്ധിക്കെതിരേ ശിവൻകുട്ടി നടത്തിയ പരാമർശങ്ങൾ പിൻവലിക്കണം.- സതീശൻ പറഞ്ഞു.
Tags : V.D. Satheesan V. Sivankutty Niyamasabha