പാലക്കാട്: സിപിഎം കോട്ടയായ മലമ്പുഴ നിയമസഭാ മണ്ഡലത്തിൽ രാഷ്ട്രീയ അട്ടിമറി ലക്ഷ്യമിട്ട് യുഡിഎഫ്. വി.എസ്. അച്യുതാനന്ദന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റും സന്തതസഹചാരിയുമായിരുന്ന എ. സുരേഷ് മലമ്പുഴയിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. വി.എസിന്റെ തട്ടകത്തിൽ അദ്ദേഹത്തിന്റെ നിഴലായിരുന്ന ഒരാളെ രംഗത്തിറക്കുന്നതിലൂടെ ഇടത് വോട്ടുകളിൽ വിള്ളലുണ്ടാക്കാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്.
രണ്ടര പതിറ്റാണ്ടോളം വി.എസ്. അച്യുതാനന്ദന്റെ പേഴ്സണൽ സ്റ്റാഫിലെ ഏറ്റവും വിശ്വസ്തനായിരുന്നു എ. സുരേഷ്. വി.എസ് മുഖ്യമന്ത്രിയായിരുന്ന കാലത്തും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും അദ്ദേഹത്തിന്റെ നിഴലായി സുരേഷ് കൂടെയുണ്ടായിരുന്നു. എന്നാൽ, പാർട്ടിക്കുള്ളിലെ വിഭാഗീയതയെത്തുടർന്ന് 12 വർഷം മുൻപാണ് സുരേഷിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കുന്നത്. വി.എസ് പക്ഷക്കാരനായിരുന്ന സുരേഷിനെ പുറത്താക്കിയത് അന്ന് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
വി.എസ്. അച്യുതാനന്ദൻ അഞ്ച് തവണ തുടർച്ചയായി വിജയിച്ച മണ്ഡലമാണ് മലമ്പുഴ. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം നടക്കുന്ന ഈ തിരഞ്ഞെടുപ്പിൽ സുരേഷിന്റെ സാന്നിധ്യം സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.
Tags : A Suresh Kumar Malampuzha