തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ പരാതിയെത്തുടർന്ന് വോട്ടർ പട്ടികയിൽനിന്നു പേരു നീക്കം ചെയ്തതോടെ അനിശ്ചിതത്വത്തിലായ തന്റെ സ്ഥാനാർഥിത്വത്തിൽ ഇന്നലെയുണ്ടായ ഹൈക്കോടതി വിധിക്കുപിന്നാലെ പ്രതീക്ഷ വീണ്ടെടുത്ത് തിരുവനന്തപുരം കോർപറേഷൻ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷ്.
കോർപറേഷനിലെ യുഡിഎഫ് സ്ഥാനാർഥിപ്പട്ടികയിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു നിയമവിദ്യാർഥിയായ വൈഷ്ണ സുരേഷ്. ജനറൽ വാർഡായ മുട്ടടയിൽ മത്സരിക്കാനാണ് കോണ്ഗ്രസ് വൈഷ്ണയെ നിയോഗിച്ചത്. എന്നാൽ വൈഷ്ണയുടെ വീട്ടുനന്പർ തെറ്റാണെന്നു കാട്ടി സിപിഎം മുട്ടട ബ്രാഞ്ച് കമ്മിറ്റിയംഗം പരാതി നല്കുകയും ഈ പരാതിയുടെ അടിസ്ഥാനത്തിൽ അന്തിമ വോട്ടർപട്ടികയിൽനിന്ന് വൈഷ്ണയുടെ പേര് തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്യുകയുമായിരുന്നു.
അതേസമയം, വോട്ടർ പട്ടികയിൽ വീട്ടുനന്പർ തെറ്റായി രേഖപ്പെടുത്തിയതിൽ വീഴ്ച വരുത്തിയത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും ഇതിൽ തനിക്ക് നീതിനിഷേധിക്കരുതെന്നാവശ്യപ്പെട്ട് വൈഷ്ണ കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച കോടതി വിഷയത്തിൽ അടിയന്തരമായി അന്തിമ തീരുമാനം കൈക്കൊള്ളണമെന്ന നിർദേശവും നല്കി.
ഇതോടെയാണ് രണ്ടു ദിവസമായി ആശങ്കയിലായിരുന്ന മുട്ടടയിലെ യുഡിഎഫ് ക്യാന്പ് വീണ്ടും സജീവമായത്. കോടതി ഉത്തരവിനു പിന്നാലെ ഇന്നു നടക്കുന്ന ഹിയറിംഗിനു ശേഷം വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുമെന്ന പ്രതീക്ഷയിൽ തന്നെയാണ് യുഡിഎഫും വൈഷ്ണയും.
ഇന്നലെ കോടതി പരാമർശം വന്നതിനു പിന്നാലെ കുറവൻകോണത്തെ പാർട്ടി ഓഫീസിൽ കോണ്ഗ്രസ് പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഹ്ലാദം പങ്കുവച്ചു. തുടർന്ന് കോർപറേഷനിലെ യുഡിഎഫ് മേയർ സ്ഥാനാർഥി ശബരീനാഥനൊപ്പം സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും കയറി വൈഷ്ണ വോട്ടു തേടി.
തന്റെ വോട്ടർ ഐഡി കാർഡ്, പാസ്പോർട്ട്, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് ഇവയിലെല്ലാം ഒരേ വിലാസമാണെന്നും ഇക്കാര്യങ്ങളെല്ലാം സമർപ്പിച്ചിട്ടും വോട്ടർ പട്ടികയിൽനിന്ന് പേരു നീക്കം ചെയ്തെന്നും വൈഷ്ണ പറഞ്ഞു.
Tags : Vaishna campaign trail Vaishna suresh Kerala Local body election Udf candidate