പാലക്കാട്: വാളയാറിൽ ആൾകൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട അതിഥി തൊഴിലാളി രാം നാരായണന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം.
25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും എസ്സി, എസ്ടി നിയമപ്രകാരം കേസെടുക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. നഷ്ടപരിഹാരം ലഭിക്കുംവരെ കേരളത്തില്‍ തുടരുമെന്നും ഇവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മാധ്യമങ്ങളോടു പറഞ്ഞു.
ചത്തിസ്ഗഡ് സ്വദേശി രാംനാരായണനാണ് കൊല്ലപ്പെട്ടത്. മോഷ്ടാവാണെന്ന് സംശയിച്ച് ആൾക്കൂട്ടം ക്രൂരമായി മർദിച്ചുകൊല്ലുകയായിരുന്നു. സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മർദനത്തിൽ സ്ത്രീകൾക്കും പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.
അതേസമയം, സംഭവത്തില്‍ പ്രതികളായ പതിനാല് പേര് ആര്‍എസ്എസ് അനുഭാവികളെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന് പറഞ്ഞു. ഒരാള്‍ സിപിഎം അനുഭാവിയാണെന്നും എ. തങ്കപ്പന് വ്യക്തമാക്കി.
വാളയാറിലെ ആള്‍ക്കൂട്ടക്കൊല കേരളത്തെ ലജ്ജിപ്പിക്കുന്നതാണ്. സംഭവത്തില്‍ നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചു. ഇതരസംസ്ഥാന തൊഴിലാളിയുടെ മരണത്തിന് ഉത്തരവാദികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യണം. മുഖം നോക്കാതെ നടപടി സ്വീകരിക്കണം. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കരുത്. രാംനാരായണന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നും തങ്കപ്പന് പറഞ്ഞു.
Tags : Valayar mob lynching body compensation police case