ന്യൂഡൽഹി: കേരള സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കം പരിഹരിച്ചതായി സുപ്രീംകോടതിയെ അറിയിച്ചു.
സ്ഥാനാർഥികളുടെ പട്ടികയിൽനിന്നു രണ്ട് സർവകലാശാലകളിലേക്കും നിയമനം നടത്തിയതായി ഗവർണർക്കുവേണ്ടി അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയും സംസ്ഥാനത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയും ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിനെ അറിയിച്ചു. നിയമനത്തിൽ ഒത്തുതീർപ്പായതോടെ സുപ്രീംകോടതിയിലെ ബന്ധപ്പെട്ട കേസ് അവസാനിച്ചു.
കഴിഞ്ഞ 14ന് ലോക്ഭവനിലെത്തി ചർച്ച നടത്തിയതോടെ മുഖ്യമന്ത്രിയുമായുള്ള തർക്കം പരിഹരിക്കപ്പെട്ടെന്നും വെങ്കിട്ടരണമി കോടതിയെ അറിയിച്ചു. ഉത്തരവാദിത്വപ്പെട്ടവർ തുടർന്നും പ്രശ്നങ്ങൾ ഈ രീതിയിൽ പരിഹരിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ജസ്റ്റീസ് പർദിവാല വാക്കാൽ പറഞ്ഞു. ഇരുകൂട്ടരും തമ്മിലുള്ള തർക്കം പരിഹരിക്കപ്പെട്ടതിൽ ബെഞ്ച് കക്ഷികൾക്ക് നന്ദി അറിയിച്ചു. ഇതോടൊപ്പം സുപ്രീംകോടതി നിയോഗിച്ച സെർച്ച് കമ്മിറ്റി അധ്യക്ഷൻ സുധാൻഷു ധൂലിയയുടെ പ്രവർത്തനത്തെയും ബെഞ്ച് അഭിനന്ദിച്ചു.
സാങ്കേതിക സർവകലാശാല വിസിയായി സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി സജി ഗോപിനാഥിനെയും നിയമിക്കാനാണ് ഏറെക്കാലത്തെ തർക്കത്തിനൊടുവിൽ ഗവർണറും സംസ്ഥാനസർക്കാരും ധാരണയിലെത്തിയത്.
ഇരുകൂട്ടരും തർക്കം തുടർന്ന സാഹചര്യത്തിൽ സുപ്രീംകോടതിതന്നെ നേരിട്ടു നിയമനം നടത്തുമെന്ന് പറഞ്ഞതോടെയാണു വിഷയത്തിൽ സമവായമുണ്ടായത്.
കേസ് ആറു മാസം മുന്പ് സുപ്രീംകോടതിക്കു മുന്നിലെത്തിപ്പോൾ സർവകലാശാലയിലെ വിദ്യാർഥികളുടെ ഭാവി കണക്കാക്കി രാഷ്ട്രീയം മാറ്റിവച്ച് തീരുമാനത്തിലെത്താനായിരുന്നു നിർദേശം. എങ്കിലും ഗവർണറും സംസ്ഥാനവും തമ്മിലുള്ള തർക്കം നീണ്ടു. ഒടുവിൽ പരിഹാരത്തിന് സെർച്ച് കമ്മിറ്റിയെ നിയോഗിച്ചെങ്കിലും ഫലം കണ്ടില്ല.
മുഖ്യമന്ത്രി വിയോജനക്കുറിപ്പ് നൽകിയ സിസ തോമസിനെ വിസിയായി നിർദേശിച്ച് ഗവർണർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതോടെ തർക്കം വീണ്ടും മുറുകി. എന്നാൽ കഴിഞ്ഞദിവസം ഇരുവരും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ഏറെനാളത്തെ തർക്കത്തിന് പരിഹാരമാകുകയായിരുന്നു.
Tags : Supreme Court VC appointment commends Governor Government consensus