ചാത്തന്നൂർ: കെഎസ്ആർടിസി ബസുകൾ ഉൾപ്പെട്ട വാഹനാപകട കേസുകളുടെ നഷ്ടപരിഹാരം നൽകുന്നതിനായി നടത്തിയ അദാലത്തുകൾ വിജയകരം. നഷ്ടപരിഹാരത്തിന്റെ പലിശയിനത്തിൽ കോടികളുടെ ലാഭം നേടാനായെന്നും വർഷങ്ങളായി കെട്ടിക്കിടക്കുന്ന നഷ്ടപരിഹാര കേസുകൾ പരിഹരിക്കാൻ കഴിഞ്ഞുവെന്നും കെഎസ്ആർടിസി അധികൃതർ പറഞ്ഞു.
272 കേസുകൾ അതിവേഗത്തിൽ തീർപ്പാക്കിക്കഴിഞ്ഞു. കഴിഞ്ഞ ജൂലൈ 28 മുതൽ നവംബർ 24 വരെയാണ് ഇത്രയധികം കേസുകൾക്കു പരിഹാരം കണ്ടെത്താൻ കഴിഞ്ഞത്. മാത്രമല്ല ഒരു മാസത്തിനകം നഷ്ടപരിഹാരത്തുകയും വിതരണം ചെയ്യാൻ നടപടിയായി. നഷ്ടപരിഹാര തുകയുടെ പലിശയിനത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരുന്ന കോടികൾ ലാഭിക്കാനും കഴിഞ്ഞു.
കെഎസ്ആർടിസിയുടെ എംഎസിടിയിലെ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് ചീഫ് ലോ ഓഫീസറുടെ നേതൃത്വത്തിലുള്ള കെഎസ്ആർടിസിയുടെ നിയമവിഭാഗം നടത്തിയ ശ്രമമാണു വിജയിച്ചത്. ഹൈക്കോടതിയുടെ ലീഗൽ സർവീസ് അഥോറിറ്റിയുടെ നിർദേശപ്രകാരം ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയുമായി ബന്ധപ്പെട്ട് എംഎസിടി കോടതികളുടെ മേൽനോട്ടത്തിൽ കെഎസ്ആർടിസി ഉൾപ്പെട്ടിട്ടുള്ള കേസുകളാണ് അതിവേഗം തീർപ്പാക്കിയത്.
തിരുവനന്തപുരം, പെരുമ്പാവൂർ, തൊടുപുഴ, ആലപ്പുഴ, മാവേലിക്കര, പത്തനംതിട്ട, മൂവാറ്റുപുഴ, കോട്ടയം, ആറ്റിങ്ങൽ, തലശേരി, തളിപ്പറമ്പ്, കൽപ്പറ്റ, എറണാകുളം, മഞ്ചേരി, വടകര, കൊല്ലം, പുനലൂർ, കൊട്ടാരക്കര, ഇരിങ്ങാലക്കുട, തൃശൂർ, പാലക്കാട്, ഒറ്റപ്പാലം, പാലാ, തിരൂർ, കോഴിക്കോട്, കാസർഗോഡ്, നെയ്യാറ്റിൻകര തുടങ്ങി 28 സ്ഥലങ്ങളിലെ എംഎസിടി കോടതികളിലെ അദാലത്തുകളിലൂടെയായിരുന്നു ഇത്.
തീർപ്പാക്കിയ കേസുകളിൽ ഒരു മാസത്തിനുള്ളിൽത്തന്നെ പരാതിക്കാരനു നഷ്ടപരിഹാരത്തുക ലഭ്യമാക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുള്ളതായി കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ അറിയിച്ചു. കോടിക്കണക്കിന് രൂപയുടെ ബാധ്യത കുറയ്ക്കുന്നതിനും ഈ നടപടിയിലൂടെ സാധിച്ചിട്ടുണ്ട്. കേസുകൾ വേഗത്തിൽ തീർപ്പാക്കപ്പെടുന്നതുകാരണം അപകടസംബന്ധമായി പൊതുജനങ്ങൾക്കു ലഭിക്കേണ്ട തുക വേഗത്തിൽ ലഭ്യമാകുന്നുണ്ട്.
Tags : KSRTC Vehicle accident compensation victorious