തിരുവനന്തപുരം: പുനർജനി പദ്ധതിക്കുള്ള പണം യുകെയിൽനിന്ന് കണ്ടെത്തുന്നതിനായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പദ്ധതി നടപ്പാക്കിയ മണപ്പാട്ട് ഫൗണ്ടേഷനും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി വിജിലൻസ് റിപ്പോർട്ട്.
പുനർജനി പദ്ധതിക്കായി മണപ്പാട്ട് ഫൗണ്ടേഷൻ ബാങ്ക് അക്കൗണ്ട് തുറക്കുകയും 2018 നവംബർ 27മുതൽ 2022 മാർച്ച് എട്ടുവരെ ഈ അക്കൗണ്ട് വഴി വിനിമയം നടത്തുകയും ചെയ്തിരുന്നതായും പറയുന്നു.
ലഭ്യമായ രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പുനർജനി പദ്ധതിക്കായി 1,27,33,545 രൂപ പിരിച്ചെടുത്തതായാണ് വിജിലൻസ് കണ്ടെത്തിയത്. പുനർജനി സ്പെഷൽ അക്കൗണ്ട് വഴിയും മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്സിആർഎ, കറന്റ് അക്കൗണ്ട് വഴിയുമാണ് പണം സ്വരൂപിച്ചത്.
അതേസമയം, യുകെയിലെ മലയാളികളിൽനിന്ന് പണം സ്വരൂപിച്ച മിഡ്ലാൻഡ്സ് ഇന്റർനാഷണൽ എയ്ഡ് ട്രസ്റ്റും ആ പണം നാട്ടിലേക്ക് അയച്ച മണപ്പാട്ട് ഫൗണ്ടേഷനും തമ്മിൽ യാതൊരു ധാരണാപത്രവും ഒപ്പുവച്ചിട്ടില്ല. സാധാരണ എൻജിഒകൾ തമ്മിൽ ഇത്തരം ഇടപാടുകളിൽ ധാരണാപത്രം ഒപ്പുവയ്ക്കാറുണ്ട്.
ഒമാൻ എയർവെയ്സ് നൽകിയ കോംപ്ലിമെന്ററി ടിക്കറ്റ് ഉപയോഗിച്ചാണ് വി.ഡി. സതീശൻ യുകെയിലേക്കു പോയതും തിരികെ വന്നതും. മണപ്പാട്ട് ഫൗണ്ടേഷൻ ചെയർമാൻ അമീർ അഹമ്മദാണ് സതീശനുവേണ്ടി കോംപ്ലിമെന്ററി ടിക്കറ്റ് തരപ്പെടുത്തിയത്. ഈ ടിക്കറ്റിന് നികുതി അടച്ചത് മണപ്പാട്ട് ഫൗണ്ടേഷനാണ്.
വി.ഡി. സതീശന്റെ യുകെയിലെ താമസസൗകര്യവും മറ്റു ചെലവുകളും വഹിച്ചത് മണപ്പാട്ട് ഫൗണ്ടേഷനാണെന്ന് ചെയർമാൻ അമീർ അഹമ്മദ് വിജിലൻസിനോടു വ്യക്തമാക്കിയിട്ടുണ്ട്. യുകെ യാത്രയ്ക്കു പിന്നിൽ മണപ്പാട്ട് ഫൗണ്ടേഷൻ ചെയർമാൻ അമീർ അഹമ്മദും വി.ഡി. സതീശനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും ഗൂഢാലോചനയും നടന്നുവെന്നാണ് വിജിലൻസ് സംശയിക്കുന്നത്.
Tags : V.D. Satheesan Manapat Foundation Vigilance alleges