തിരുവനന്തപുരം: വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി വോട്ടർമാർക്ക് ആവശ്യമായ സംവിധാനമൊരുക്കാൻ വില്ലേജ് ഓഫീസുകളിൽ ആരംഭിക്കുന്ന ഹെൽപ് ഡെസ്കുകളിൽ രണ്ടു വീതം ഉദ്യോഗസ്ഥരെ താത്കാലിക ജോലിക്രമീകരണ വ്യവസ്ഥയിൽ നിയമിക്കാൻ ജില്ലാ കളക്ടർമാർക്ക് സർക്കാർ നിർദേശം. ഹെൽപ് ഡെസ്കുകളിൽ ജനങ്ങൾക്ക് ആവശ്യമായ സംവിധാനം ഒരുക്കാനാണ് ജീവനക്കാരെ നിയമിക്കേണ്ടത്.
എസ്ഐആറിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ വിവിധ കാരണങ്ങളാൽ ഉൾപ്പെടാതെപോയ അർഹരായവരുടെ പേര് ചേർക്കാനാണ് സഹായം നൽകേണ്ടത്. ഇതിന്റെ പ്രവർത്തനത്തിന് വില്ലേജ് ഓഫീസുകളിൽ സൗകര്യം കുറവെങ്കിൽ അടുത്തുള്ള സൗകര്യപ്രദമായ കെട്ടിടങ്ങളിൽ സൗകര്യമൊരുക്കണം.
ഉന്നതികൾ, മലയോര, തീരദേശ മേഖലകൾ. പിന്നാക്ക പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നേരിട്ടെത്തി അർഹരായവരെ കണ്ടെത്തി അവർക്ക് ആവശ്യമായ സഹായം നൽകാൻ വില്ലേജ് ഓഫിസർമാരുടെ നിർദേശപ്രകാരം അങ്കണവാടി വർക്കർമാർ, ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ സേവനം ഉപയോഗിക്കണം.
അധികജീവനക്കാരെ ആവശ്യമുണ്ടെങ്കിൽ ഇതര വകുപ്പുകളിൽനിന്നു ജീവനക്കാരെ നിയമിക്കാൻ നടപടി സ്വീകരിക്കണം.
വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന 18 വയസ് പൂർത്തിയായവർ വോട്ടർപട്ടികയിൽ ഉൾപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും പൊതുഭരണ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
Tags : help desk SIR Voter list correction two staff members