തിരുവനന്തപുരം: വോട്ടർപട്ടികയിൽ ചെറിയ തെറ്റ് വരുത്തിയവരെ ഹിയറിംഗിന് വിളിക്കില്ല. പേരിലെ അക്ഷരത്തെറ്റ്, വയസ് രേഖപ്പെടുത്തിയതിലെ പിശക് തുടങ്ങിയ പിഴവുകൾ വരുത്തിയവർക്ക് നോട്ടീസും ഹിയറിംഗും ഉണ്ടാകില്ല. വോട്ടർപട്ടികയിലെ ഇത്തരം വ്യാപക പിശകുകൾ ബിഎൽഒയുടെ ഉത്തരവാദിത്വത്തിൽ തിരുത്താൻ നിർദേശം നൽകി.
2002ലെ എസ്ഐആർ പട്ടികയിലെ വിവരങ്ങളുമായി ചേർച്ചയില്ലാത്ത (നോ മാപ്പിംഗ്) 19.32 ലക്ഷം വോട്ടർമാരിൽ 17.71 ലക്ഷത്തിന് നോട്ടീസ് തയാറാക്കുന്നു. എന്നാൽ 18,915 പേർക്കു മാത്രമേ ഇതുവരെ നോട്ടീസ് വിതരണം ചെയ്തിട്ടുള്ളൂ. ഇവർക്കുള്ള ഹിയറിംഗ് ഏഴിനു തുടങ്ങും.
ബിഎൽഒമാർ രണ്ടുദിവസത്തിനകം വീടുകളിലെത്തി നോട്ടീസ് നൽകും. നോട്ടീസ് നൽകിക്കഴിഞ്ഞാൽ ഏഴുദിവസത്തിനു ശേഷമാണ് ഹിയറിംഗ്. തെരഞ്ഞെടുപ്പു കമ്മീഷൻ ആവശ്യപ്പെടുന്ന രേഖകൾ നൽകുന്ന വോട്ടർമാരെ ഹിയറിംഗിൽനിന്ന് ഒഴിവാക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ യോഗത്തിൽ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടു.
നോ മാപ്പിംഗ് വിഭാഗത്തിലെ 5.12 ലക്ഷം പേർ ഇതിനകം രേഖകൾ നൽകി. ഇവരെ ഹിയറിംഗിൽനിന്ന് ഒഴിവാക്കിയേക്കും. നോ മാപ്പിംഗ് വിഭാഗത്തിലെ എല്ലാവർക്കും നോട്ടീസ് നൽകണമെന്നാണ് നിയമമെങ്കിലും ആരെയൊക്കെ ഹിയറിംഗിൽനിന്ന് ഒഴിവാക്കണമെന്ന് ഇആർഒമാർക്ക് തീരുമാനിക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ പറഞ്ഞു.
കിടപ്പുരോഗികൾ, നടക്കാൻ പ്രയാസമുള്ളവർ, ഭിന്നശേഷിക്കാർ തുടങ്ങിയവരെ വിളിച്ചുവരുത്താതെ പകരക്കാരെ ഹിയറിംഗിന് നിയോഗിക്കാൻ അനുമതി നൽകുന്നതും ഇആർഒയുടെ വിവേചനാധികാരമാണ്.
Tags : Voter list revision SIR BLO's chief Election officer ratan u kelkar