തൃശൂർ: യഥാർഥ മതവിശ്വാസികളെ ബഹുമാനിക്കുമെന്നും ന്യൂനപക്ഷ, ഭൂരിപക്ഷ മതസ്ഥാപനങ്ങൾ പൂർണമായും സംരക്ഷിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മതവും മതതീവ്രവാദവും രണ്ടാണ്. മതത്തെ ബഹുമാനിക്കുന്പോൾ, മതതീവ്രവാദത്തോടു ലവലേശം സന്ധിചെയ്യില്ല. ശബരിമലയിലെ ഒരുതരി സ്വർണം ആരെങ്കിലും എടുത്തിട്ടുണ്ടെങ്കിൽ അവർ ശിക്ഷിക്കപ്പെടും. അതുകൊണ്ടാണ് എസ്ഐടിയുടെ അന്വേഷണത്തിൽ സർക്കാർ ഇടപെടാത്തത്. കുറ്റക്കാർ ശിക്ഷിക്കപ്പെടട്ടെ, യുഡിഎഫിന് അങ്ങിനെ പറയാനാകുമോയോന്നും ബിനോയ് വിശ്വം ചോദിച്ചു.
ഞങ്ങൾ ദൈവത്തിന്റെ സ്വത്ത് മോഷ്ടിക്കുന്നവരല്ല. അതുകൊണ്ടാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഗുരുവായൂർ, പന്തളം നിയോജകമണ്ഡലങ്ങളിൽ എൽഡിഎഫ് വിജയിച്ചത്. അടുത്ത ഭരണവും എൽഡിഎഫിന്റേതായിരിക്കുമെന്നതിൽ ഞങ്ങൾക്കു ലവലേശം സംശയമില്ല. ജനങ്ങൾ പ്രതീക്ഷയോടെ കാണുന്ന രാഷ്ട്രീയ ചേരി എൽഡിഎഫാണ്.
എൻഡിഎ കേരളത്തോടു കാണിക്കുന്ന സാന്പത്തിക വിരോധത്തോട് വീറുവാശിയും എൽഡിഎഫ് കാണിച്ചിട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യം മൂത്ത ബിജെപി ഗവൺമെന്റ് എൽഡിഎഫ് ഭരിക്കുന്ന സംസ്ഥാനങ്ങളെ ഇന്ത്യയുടെ ഭാഗമായി കാണുന്നില്ല. ഇത് ഭരണഘടനാലംഘനമാണ്. കേരളം ഇന്ത്യയിൽ എവിടെയാണെന്നു ഗൗരവമായി ചിന്തിക്കാൻ കേന്ദ്ര ബജറ്റ് ആവശ്യപ്പെടുന്നു. ബിജെപിക്ക് ഭരണഘടനാ പ്രമാണങ്ങൾ ഉൾക്കൊള്ളാൻ കഴിയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഇന്ത്യയുടെ മുന്നേറ്റമായാണു കേരളം വിഴിഞ്ഞത്തെ കാണുന്നത്. അതുമായി മറ്റു ഭാഗങ്ങളിലേക്കു കണക്റ്റിവിറ്റി ഉണ്ടാക്കാൻ പദ്ധതി വേണം. അതിനെപ്പറ്റി ബജറ്റിൽ പരാമർശമില്ല. 45 ശതമാനമാണ് ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക്. എന്നിട്ടും യുവശക്തി ബജറ്റ് എന്നു ബിജെപി വിശേഷിപ്പിക്കുന്ന കേന്ദ്രബജറ്റിൽ യുവാക്കൾക്കായി ഒന്നുമില്ല. കർഷകരെയും തൊഴിലാളികളെയും ഒറ്റപ്പെടുത്തുന്ന ബജറ്റാണിത്.
ദേശസ്നേഹമെന്ന വാക്ക് ബിജെപിയും മോദിയും പറയരുതെന്ന്
ട്രംപ് പറയുന്നത് അനുസരിക്കുന്നതാണ് ബിജെപിയുടെ നയം. ബിജെപി ഇന്ത്യയെ ട്രംപിനു പണയപ്പെടുത്തിയിരിക്കുന്നു. ഇന്ത്യക്കാർക്കുമാത്രമേ ഇന്ത്യയെക്കുറിച്ചു പറയാൻ അവകാശമുള്ളൂവെന്ന് ഇടതുപക്ഷം ഉറപ്പിച്ചുപറയുന്നു.
മേലാൽ ദേശസ്നേഹമെന്ന വാക്ക് ബിജെപിയും മോദിയും പറയരുത്. ചൈനയില്‍നിന്നോ വെനിസ്വേലയിൽനിന്നോ, എണ്ണ എവിടെനിന്നു വാങ്ങണമെന്ന് ഇന്ത്യക്കറിയാമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്ന സർക്കാരാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ. ഗാന്ധി പഠിപ്പിച്ച സ്വരാജ് എൽഡിഎഫ് പ്രാവർത്തികമാക്കി. ജനങ്ങൾക്കു ഭൂമി, വീട്, വിദ്യാഭ്യാസം, ആരോഗ്യരംഗത്തു മികച്ചസേവനം എന്നിവ എൽഡിഎഫ് നല്കി. യുഡിഎഫ് പറഞ്ഞത് സാന്പത്തിക നഷ്ടമുള്ള സ്കൂളുകൾ പൂട്ടണമെന്നാണ്. എന്നിട്ടാണ് ഭരണത്തിൽവന്നാൽ കാണുന്നതെല്ലാം പൊന്നാക്കാമെന്ന് അവർ പറയുന്നതെന്നു ബിനോയ് വിശ്വം പരിഹസിച്ചു. യുഡിഎഫും എൻഡിഎയും ഒളിഞ്ഞും തെളിഞ്ഞും കൈകോർക്കുമെന്ന് എൽഡിഎഫിനറിയാമെന്നും ബിനോയ് വിശ്വം പറഞ്ഞു.
പത്രസമ്മേളനത്തിൽ എൽഡിഎഫ് തെക്കൻമേഖലാ ജാഥ മാനേജര്‍ എം. സ്വരാജ്, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാത തുടങ്ങിയവരും പങ്കെടുത്തു.
Tags : Sabarimala Gold Theft Case Binoy Vishwam CPI