തിരുവനന്തപുരം: സിപിഎം-ബിജെപി അന്തർധാര മറച്ചുവയ്ക്കുന്നതിനുള്ള പൊറാട്ടു നാടകങ്ങൾ തെരഞ്ഞെടുപ്പു കാലത്തു പതിവായതിനാൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻധനമന്ത്രി തോമസ് ഐസക്കിനും എതിരായ ഇഡി അന്വേഷണ നോട്ടീസിനെ പ്രതിപക്ഷം കാര്യമായെടുക്കുന്നില്ലെന്നു കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. എന്നാൽ, മസാല ബോണ്ട് ഇടപാടിന്റെ ഗുണഭോക്താക്കൾ ആരെന്ന് അറിയേണ്ടതുണ്ട്.
ബിജെപിയും സിപിഎമ്മും എതിരാളികളാണ് എന്നു വരുത്തിത്തീര്‍ക്കാനുള്ള സോഷ്യൽ എൻജിനിയറിംഗിലൂടെ കേരളത്തിലെ ന്യൂനപക്ഷങ്ങളെ കബളിപ്പിക്കുക മാത്രമാണ് ഈ നോട്ടീസിന്റെ ഉദ്ദേശ്യം. മാത്രമല്ല, സ്വർണപ്പാളി കൊള്ള, സർക്കാരിന്റെ ദുർഭരണത്തിനെതിരേ ഉയർന്നിട്ടുള്ള ജനരോഷം എന്നിവയിൽനിന്നും ജനശ്രദ്ധ തിരിച്ചുവിടുന്നതിനുകൂടിയാണ് ബിജെപി സിപിഎം അച്ചുതണ്ടിന്റെ ഈ നീക്കം. ഇതു കേരളത്തിലെ വോട്ടർമാരെ കബളിപ്പിക്കാനുള്ള ഒത്തുകളി മാത്രമാണ്.
പക്ഷേ കേരളം കണ്ട ഏറ്റവും വലിയ കുപ്രസിദ്ധ സാന്പത്തിക ഇടപാട് എന്ന നിലയ്ക്ക് ഇതേക്കുറിച്ച് വീണ്ടും ചർച്ച ചെയ്യാൻ ഈ ഇഡി നോട്ടീസ് ഒരു അവസരമായിരിക്കുകയാണ്. ഇനിയും കെട്ടടങ്ങാത്തതാണു മസാല ബോണ്ട് ഇടപാടിന്മേലുള്ള വിവാദം. മസാലബോണ്ടിലൂടെ സംസ്ഥാനത്തിന് 1,045 കോടി രൂപ കൊള്ളപ്പലിശയിനത്തിൽ നഷ്ടപ്പെട്ടു.
ഇത്രയും കൂടിയ പലിശയ്ക്കു വിറ്റ മസാല ബോണ്ടിൽനിന്നുള്ള തുക അതിലും കുറഞ്ഞ പലിശയ്ക്കാണ് ഇവിടെ ബാങ്കുകളിൽ ഇട്ടിരുന്നത്. എന്തിനു വേണ്ടിയായിരുന്നു അതെന്നു വ്യക്തമാക്കേണ്ടതുണ്ടെന്നു രമേശ് ചെന്നിത്തല പറഞ്ഞു.
Tags : Masala Bond Ramesh Chennithala beneficiaries ED Thomas Issac Pinarai vijayan