മെസിയും അർജന്റീനയും കേരളത്തിൽ ഫുട്ബോൾ കളിക്കാനെത്തുമെന്ന പ്രഖ്യാപനം നടത്തി പുലിവാലു പിടിച്ചത് സംസ്ഥാന സർക്കാരെങ്കിൽ ഇപ്പോൾ അതിലും വലിയ പ്രഖ്യാപനവുമായി ബിജെപി സംസ്ഥാന നേതൃത്വം രംഗത്തു വന്നിരിക്കയാണ്. അതു തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ളതെന്നാണ് വ്യാപക ചർച്ച.
2036 ൽ ഇന്ത്യയിൽ നടക്കുന്ന ഒളിന്പിക്സിന്റെ ഒരു വേദിയായി തിരുവനന്തപുരത്തെ സജ്ജമാക്കുമെന്നാണ് എൻഡിഎയുടെ പ്രകടന പത്രികയിൽ പറയുന്നത്. എന്നാൽ 2036-ലെ ഒളിന്പിക്സിനായി ഇന്ത്യ ലേലത്തിൽ പങ്കെടുക്കുമെന്നാണ് ഇതുവരെ അറിയിച്ചിട്ടുള്ളത്.
നിലവിൽ ഏതു രാജ്യത്താണ് 2036 ലെ ഒളിന്പിക്സ് നടത്തുന്നതെന്ന കാര്യത്തിൽ ഇന്റർനാഷണൽ ഒളിന്പിക്സ് കമ്മിറ്റി അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഖത്തർ ഉൾപ്പെടെയുളള രാജ്യങ്ങൾ ഒളിന്പിക്സ് നടത്താൻ അവകാശവാദവുമായി രംഗത്തുണ്ട്.
അപ്പോഴാണ് ബിജെപിയുടെ തിരുവനന്തപുരം കോർപ്പറേഷനിലെ പ്രകടന പത്രികയിൽ ഒളിന്പിക്സിന്റെ ഒരു വേദി തിരുവനന്തപുരത്ത് ആക്കുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുറത്തിറക്കിയ വികസന രേഖയിൽ പറയുന്നത്.
2036-ൽ ഇന്ത്യയിൽ നടക്കുന്ന ഒളിന്പിക്സിന്റെ ഒരു വേദിയായി തിരുവനന്തപുരത്തെ സജ്ജമാക്കുമെന്നും തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎയ്ക്ക് ഭരണം കിട്ടിയാൽ അധികാരമേറ്റ് 45 ദിവസത്തിനുള്ളിൽ നഗരത്തിന്റെ സമഗ്ര വികസന രൂപരേഖ പ്രധാനമന്ത്രി നേരിട്ടെത്തി പ്രഖ്യാപിക്കുമെന്നും വികസന രേഖയിൽ പറയുന്നുണ്ട്.
മെസിയേയും അർജന്റീന ടീമിനേയും കൊണ്ടുവരുമെന്നു മാസങ്ങളോളം പ്രചാരണം നടത്തിയ സംസ്ഥാന സർക്കാരിനു ഒടുവിൽ മെസി വരാത്തതിന്റെ കാരണം എന്തെന്നു പോലും പറഞ്ഞ് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയാത്ത സാഹചര്യമായിരുന്നു. ഇതിനു പിന്നാലെയാണ് ഇടതു മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തന്നെ ഇപ്പോൾ ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ വികസന രേഖയിലെ ഒളിന്പിക്സ് വേദി വാഗ്ദാനത്തിനെതിരേ രംഗത്തു വന്നിരിക്കുന്നുത്.
2036ലെ ഒളിന്പിക്സ് വേദി തിരുവനന്തപുരമാക്കുമെന്ന ബിജെപി പ്രകടന പത്രികയിലെ വാഗ്ദാനം തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളമാണെന്നായിരുന്നു മന്ത്രി ശിവൻകുട്ടിയുടെ പ്രതികരണം.
ഗുജറാത്തിലെ അഹമ്മദാബാദ് സിറ്റിയെ ഒളിന്പിക്സ് വേദിയാക്കാൻ തീരുമാനിച്ച് അന്താരാഷ്ട്ര ഒളിന്പിക് കമ്മിറ്റിക്ക് കേന്ദ്ര സർക്കാർ ഇതിനോടകം തന്നെ ’ലെറ്റർ ഓഫ് ഇന്റന്റ് ’ കൈമാറിക്കഴിഞ്ഞു. ഈ യാഥാർഥ്യം മറച്ചുവച്ച് വോട്ട് തട്ടാനാണ് രാജീവ് ചന്ദ്രശേഖരനും ബിജെപിയും ശ്രമിക്കുന്നതെന്നാണ് മന്ത്രി ശിവൻകുട്ടിയുടെ വാദം.
യഥാർഥത്തിൽ നിലവിൽ 2036 ലെ ഒളിന്പിക്സ് ഏതു രാജ്യത്താണു നടത്തേണ്ട കാര്യത്തിൽ പോലും ഒളിന്പിക് അസോസിയേഷൻ തീരുമാനിച്ചിട്ടില്ല. അപ്പോഴാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഒളിന്പിക് വേദി വാഗ്ദാനവും അതിനെതിരേ പ്രതികരണവുമായി മുന്നണികൾ രംഗത്തു വന്നത്.
Tags : Olympic bid BJP Kerala Local body election rajeev chandrasekhar NDA