തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിംഗ്, മെഡിക്കൽ കോഴ്സുകൾ ഉൾപ്പെടെയുള്ളവയുടെ പ്രവേശന നടപടികൾക്കു മേൽനോട്ടം വഹിക്കേണ്ട അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റി ആൻഡ് ഫീ റെഗുലേറ്ററി കമ്മിറ്റി ചെയർമാൻ പദവിയിൽ ആളില്ലാതായിട്ട് മാസങ്ങൾ.
ഇതോടെ ഈ കമ്മിറ്റി പുറപ്പെടുവിക്കേണ്ട നിർണായകമായ പല ഉത്തരവുകളും നിർദേശങ്ങളും ലഭിക്കാത്തതിനാൽ സർവകലാശാലകളും കോളജുകളും ഒരേപോലെ പ്രതിസന്ധി നേരിടുന്നു. 2025 സെപ്റ്റംബർ 30 മുതലാണ് ഈ പദവിയിൽ ആളില്ലാതായത്. പുതുതായി ചെയർമാൻ പദവിയിലേക്കു സർക്കാർ ഉത്തരവിലൂടെ നിയമിച്ച വ്യക്തി ഇതേവരെ ചാർജെടുത്തിട്ടില്ല.
ബിടെക്, എംബിഎ, എംസിഎ ഉൾപ്പെടെയുള്ള പല കോഴ്സുകളിലെ മാനേജ്മെന്റ് സീറ്റുകളിലേക്ക് ഉൾപ്പെടെ പ്രവേശനം നേടിയ വിദ്യാർഥികളുടെ അഡ്മിഷന് അംഗീകാരം നല്കേണ്ടത് അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റിയാണ്. എന്നാൽ, മാസങ്ങളായി ഈ കമ്മിറ്റിയുടെ തലപ്പത്ത് ആളില്ലാതായതോടെ പരീക്ഷ എഴുതാൻപോലും വിദ്യാർഥികൾ പ്രതിസന്ധി നേരിടുന്ന അവസ്ഥയാണ്.
അടുത്ത വർഷത്തേക്കുള്ള സംസ്ഥാനത്തെ എൻജിനിയറിംഗ് പ്രവേശന നടപടികളുടെ ഭാഗമായുള്ള പ്രവേശന പരീക്ഷയ്ക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. മാസങ്ങൾക്കുള്ളിൽ പരീക്ഷാ നടപടികൾ പൂർത്തിയാക്കി പ്രവേശന നടപടികളിലേക്കു കടക്കേണ്ടതുണ്ട്. അടിയന്തരമായി ഫീ റെഗുലേറ്ററി കമ്മിറ്റി ചെയർമാൻ പദവി സംബന്ധിച്ചുള്ള അനിശ്ചിതത്വം നീക്കിയില്ലെങ്കിൽ പ്രവേശന നടപടികൾതന്നെ പ്രതിസന്ധിയിലാകും.
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രമാണു ബാക്കിയുള്ളത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങി പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ തുടർനടപടി സ്വീകരിക്കാനാകില്ല. ഈ സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും അടിയന്തരമായി ഫീ റെഗുലേറ്ററി കമ്മിറ്റി ചെയർമാൻ നിയമനത്തിൽ ഇടപെടണമെന്ന ആവശ്യമാണ് സർവകലാശാല അധികൃതരും കോളജ് അധികൃതരും ഉന്നയിക്കുന്നത്.
കഴിഞ്ഞ വർഷം എംബിഎ പ്രവേശനം ഉൾപ്പെടെ നേടിയ വിദ്യാർഥികൾക്ക് അഡ്മിഷൻ റെഗുലേറ്ററി കമ്മിറ്റിയുടെ അനു മതി ലഭിക്കാത്തതിനെത്തുടർന്ന് എംജി സർവകലാശാല പ്രത്യേക ഉത്തരവിറക്കിയാണ് വിദ്യാർഥികൾക്ക് ഒന്നാം സെമസ്റ്റർ പരീക്ഷ എഴുതാനായി ക്രമീകരണം ഒരുക്കിയത്.
2025-27 വർഷത്തെ എംബിഎ പ്രവേശനം നേടിയ വിദ്യാർഥികളുടെ ഒന്നാം സെമസ്റ്റർ പരീക്ഷാ വിജ്ഞാപനത്തിനു മുന്പായി നിലവിൽ അഫിലിയേറ്റ് കോളജുകളിൽ പ്രവേശനം നല്കിയിട്ടുള്ള വിദ്യാർഥികൾക്ക് അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റിയുടെ അംഗീകാരം ലഭിക്കാത്തതിനാൽ, യോഗ്യതാ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാതെ തന്നെ പരീക്ഷാ രജിസ്ട്രേഷൻ നടത്തുന്നതിനും "താത്കാലികം’ എന്ന രേഖപ്പെടുത്തലോടെ ഹാൾ ടിക്കറ്റ് നല്കുന്നതിനുമാണ് എംജി സർവകലാശാല ഉത്തരവിരക്കിയിട്ടുള്ളത്.
2025 സെപ്റ്റംബറിനാണു പുതിയ ചെയർമാനെ നിയമിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. ഇതോടെ നിലവിലുണ്ടായിരുന്ന ചെയർമാൻ പദവിയിൽനിന്ന് ഒഴിഞ്ഞു. എന്നാൽ മൂന്നു മാസം കഴിഞ്ഞിട്ടും പുതുതായി നിയമിച്ച ചെയർമാൻ പദവി ഏറ്റെടുത്തിട്ടില്ല. ഇതോടെയാണു പ്രവർത്തനങ്ങൾ താളംതെറ്റിയത്.
കോളജുകളിലെ പ്രവേശന നടപടികൾ സംബന്ധിച്ചോ ഫീസ് ഘടന സംബന്ധിച്ചോ എന്തെങ്കിലും വിശദീകരണമോ അഭിപ്രായമോ ചോദിക്കേണ്ടത് ചെയർമാനോടാണ്. ആ പദവിയിലാണ് മാസങ്ങളായി ആളില്ലാതായത്. മൂന്നു മെഡിക്കൽ കോളജുകളുടെ എംബിബിഎസ് ഫീസ് സംബന്ധിച്ചും ഇനിയും അനുമതി ലഭിച്ചിട്ടില്ല.
Tags : Admission Supervisory Committee Chairman Students admission process