ചങ്ങനാശേരി: സീറോമലബാര്‍ സഭ പ്രഖ്യാപിച്ചിരിക്കുന്ന സമുദായ ശക്തീകരണവര്‍ഷം 2026ന് ചങ്ങനാശേരി അതിരൂപതയില്‍ പ്രൗഢോജ്വല തുടക്കും. കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോനാ പള്ളി ഓഡിറ്റോറിയത്തിലെ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ നഗറില്‍ നസ്രാണി പാരമ്പര്യത്തനിമയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ സമുദായ വര്‍ഷാചരണത്തിന് ദീപം തെളിച്ചു. സമുദായബോധം അഭിമാനബോധമാണെന്നും സമുദായ ശക്തീകരണം മറ്റാര്‍ക്കും എതിരല്ലെന്നും മാര്‍ തോമസ് തറയില്‍ അഭിപ്രായപ്പെട്ടു.
ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിച്ചു സമര്‍പ്പിച്ച ജസ്റ്റീസ് ജെ.ബി. കമ്മീഷന് റിപ്പോര്‍ട്ടിലെ ഇരുനൂറോളം ശിപാര്‍ശകള്‍ നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ശ്രദ്ധിക്കുന്നുണ്ടെന്നതില് സന്തോഷമുണ്ട്. എന്നാല്‍ പാലൊളി മുഹമ്മദ്കുട്ടി കമ്മീഷന്റെ ശിപാര്‍ശകള്‍ എല്ലാവര്ക്കും മനസിലാക്കത്തക്കവിധം ഇന്റർനെറ്റിലടക്കം പരസ്യമാക്കിയിരുന്നു. ഇതുപോലെ ജസ്റ്റീസ് കോശി കമ്മീഷന് റിപ്പോര്‍ട്ടിലെ ശിപാര്‍ശകളും പുറത്തുവിടണമെന്ന് മാര്‍ തോമസ് തറയില്‍ ആവശ്യപ്പെട്ടു.
സമുദായം തുടങ്ങിയ സ്കൂളുകളും കോളജുകളും ആശുപത്രികളും നമുക്കുവേണ്ടിമാത്രമായിരുന്നില്ല. നമുക്ക് എയ്ഡഡ് സ്ഥാപനങ്ങള്‍ അനുവദിച്ചത് ഏതാണ്ട് ആനുകൂല്യം പോലെയാണെന്നും അര്‍ഹമല്ലാത്തത് ചോദിച്ചു വാങ്ങിയെന്നുമുള്ള ശബ്ദം ഉയരുന്നുണ്ട്. സഭയ്ക്ക് എയ്ഡഡ് സ്കൂളുകള്‍ അനുവദിച്ചിരുന്നില്ലെങ്കില്‍ കേരളത്തിന്റെ വിദ്യാഭ്യാസ സംസ്കാരം എവിടെ നില്ക്കുമായിരുന്നു? ജാതിമത ഭേദമെന്യേ വിദ്യാഭ്യാസം നല്കാന് ക്രൈസ്തവ സമുദായം തയാറായതിനാലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചു കിട്ടിയത്.
പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്ന വലിയ ഏജന്‍സിയായി മാറാന്‍ ക്രൈസ്തവ സമുദായത്തിനു കഴിഞ്ഞെങ്കില്‍ പൊതുസമൂഹം ആകമാനം അതിന്റെ ഫലം അനുഭവിച്ചിട്ടുണ്ടെന്നത് വിസ്മരിക്കരുത്. നാം നമുക്കുവേണ്ടി മാത്രമായി ഒന്നും ചോദിച്ചിട്ടില്ല. സമത്വം വേണമെന്നു മാത്രമേ സര്ക്കാരിനോട്ആവശ്യപ്പെടുന്നുള്ളൂ. ഭിന്നശേഷി സംവരണത്തിന്റെ പേരിലുള്ള വിഷയം പരിഹരിക്കണമെന്നു പറയുന്നത് സഭയ്ക്കുവേണ്ടി മാത്രമല്ല, പൊതുസമൂഹനന്മയ്ക്കുവേണ്ടിയാണെന്നും മാര്‍ തോമസ് തറയില്‍ വ്യക്തമാക്കി.
നമ്മുടെ ജാഗ്രതക്കുറവു മൂലമാണ് സമുദായത്തിന് ക്ഷീണം സംഭവിച്ചത്. വോട്ട്ബാങ്ക് രാഷ്ട്രീയം എല്ലാ രാഷ്ട്രീയക്കാര്‍ക്കുമുണ്ട്. സമുദായത്തെ വളര്‍ത്തിയെടുക്കാനുള്ള വലിയ ജാഗ്രത നമുക്കുണ്ടാകണം. സഭയുടേയും സമൂഹത്തിന്റെയും നന്മകളെക്കുറിച്ചു ചിന്തിക്കാന്‍ സമുദായശക്തീകരണ വര്‍ഷത്തില്‍ സാധിക്കണമെന്നും മാര്‍ തോമസ് തറയില്‍ ആഹ്വാനം ചെയ്തു.
ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തി. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കായുള്ള പഠന കമ്മീഷന് ചെയര്‍മാനായിരുന്ന റിട്ട. ജസ്റ്റീസ് ജെ.ബി. കോശി മുഖ്യാതിഥിയായിരുന്നു. അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് ആമുഖ പ്രഭാഷണവും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ മാര്‍ഗനിര്‍ദേശ പ്രഭാഷണവും നടത്തി.
യുവദീപ്തി എസ്എംവൈഎം ഡയറക്ടര്‍ റവ. ഡോ. സാവിയോ മാനാട്ട് പതാകയുയര്‍ത്തി. കുറുമ്പനാടം ഫൊറോനാ പള്ളി വികാരി റവ. ഡോ. ചെറിയാന് കറുകപ്പറമ്പില്‍, അതിരൂപത പിആര്‍ഒ അഡ്വ. ജോജി ചിറയില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. രേഖാ മാത്യൂസ്, അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍, സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന് സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലില്‍, കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത സെക്രട്ടറി ബിനു ഡൊമനിക്, ഫാ. ജേക്കബ് കാട്ടടി എന്നിവര്‍ പ്രസംഗിച്ചു.
Tags : J.B. Koshy Commission released