തിരുവനന്തപുരം: ന്യൂനപക്ഷങ്ങൾക്ക് തലയുയർത്തി ജീവിക്കാനുള്ള സാഹചര്യമൊരുക്കാൻ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുത്തരിക്കണ്ടം മൈതാനത്ത് സമസ്ത ശതാബ്ദി സന്ദേശയാത്രയോടനുബന്ധിച്ചുള്ള സമ്മേളനത്തിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
വലിയ വിമർശനങ്ങളെ നേരിടേണ്ടിവന്നിട്ടും ഇടത് സർക്കാരാണ് മലപ്പുറം ജില്ലയ്ക്ക് രൂപം നൽകിയത്. ന്യൂനപക്ഷങ്ങളെ ഇടതുപക്ഷം എക്കാലവും സവിശേഷതയോടെ കണ്ടു. അത് ഏതെങ്കിലും തെരഞ്ഞെടുപ്പു ഫലം വച്ച് അളക്കാനാവുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ന്യൂനപക്ഷങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനും അവരെ ചേർത്തുപിടിച്ച് മുന്നോട്ടു പോകുന്നതിനും സംസ്ഥാന സർക്കാർ എല്ലാ ഘട്ടത്തിലും തയാറായിട്ടുണ്ട്, ഇനിയും തയാറാകും എന്ന ഉറപ്പാണ് നൽകുന്നത്. ന്യൂനപക്ഷ സംരക്ഷണം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ല എൽഡിഎഫ് നടത്തുന്നതെന്ന് എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനം നോക്കിയാൽ വ്യക്തമാകും.
നാടിന്റെ പുരോഗതിക്കും സമാധാനത്തിനും അനുകൂലമായി ചിന്തിക്കുന്നവർ മതനിരപേക്ഷതയുടെ പക്ഷത്ത് ഉറച്ചുനിൽക്കണം. ന്യൂനപക്ഷങ്ങളെ വർഗീയവത്കരിക്കാൻ ശ്രമിക്കുന്ന ശക്തികൾ നാട്ടിലുണ്ട്. അത് തിരിച്ചറിയാനാകണം.
നാടിന്റെ ഐക്യവും സമാധാനവും തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന ഉറച്ച സന്ദേശം ഈ യാത്രയിൽ പ്രചരിപ്പിക്കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ മതനിരപേക്ഷ സമൂഹത്തെ വളർത്തിയെടുക്കുന്നതിൽ സമസ്തയ്ക്കും പങ്കുണ്ട്.
നാനാത്വത്തിൽ ഏകത്വം തച്ചുതകർക്കപ്പെടുന്ന ഇക്കാലത്ത് കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Tags : Chief Minister Pinarayi vijayan Minorities LDF