തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ തന്നെ എൽഡിഎഫിനെ നയിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ടേം ഇളവ് ചര്‍ച്ചയായിട്ടില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി പറഞ്ഞു.
വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ വിളിച്ചു പറയാൻ ഒരു ഉളുപ്പുമില്ലാത്ത നേതാക്കളാണ് കേരളത്തിലെ കോൺഗ്രസിലുള്ളത്. മൃദു ഹിന്ദുത്വ സമീപനമാണ് കേരളത്തിലെ ഇടത് സർക്കാരിനുള്ളത് എന്ന തോന്നൽ വരുത്താൻ ശ്രമങ്ങൾ നടക്കുന്നുവെന്നും എം.എ. ബേബി ആരോപിച്ചു.
സിപിഎമ്മിന് കേരളത്തിൽ മൃദുഹിന്ദുത്വമെന്ന് ആരോപിക്കുന്നത് ആസൂത്രിതമാണ്. ഇത്തരം ആരോപണം ഉന്നയിക്കുന്നവര്‍ക്ക് ദൃഢഹിന്ദുത്വമാണെന്നും സിപിഎം ജനറൽ സെക്രട്ടറി ആരോപിച്ചു. മുസ്ലിം-ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ വർധിക്കുകയാണെന്നും ബേബി പറഞ്ഞു.
ഹിന്ദുത്വ വർഗീയ സംഘങ്ങളാണ് ആക്രമണങ്ങൾക്ക് പിന്നിൽ. ബിജെപി സര്‍ക്കാരുകളുടെ നിഷ്ക്രിയത്വമാണ് ഇതിന് കാരണം. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ തോൽപിക്കാൻ കോൺഗ്രസ്-ലീഗ്-ബിജെപി സഖ്യം ഒന്നിച്ചു നിന്നെന്നും എം.എ.ബേബി ആരോപിച്ചു.
10 വർഷം കേരളത്തിൽ വർഗീയ സംഘർഷം നടന്നിട്ടില്ലെന്നതിന്റെ ക്രെഡിറ്റ് ഇടതുപക്ഷത്തിന് മാത്രമാണ്. നവോഥാന നായകന്മാരുടെ അടക്കം പ്രവർത്തനങ്ങളുടെ ഫലമാണിത്. മൂന്നാം വട്ടവും എൽഡിഎഫ് സർക്കാർ തന്നെ അധികാരത്തിൽ എത്തുമെന്ന ആത്മവിശ്വാസം കേന്ദ്ര കമ്മിറ്റി പ്രകടിപ്പിച്ചതായും എം.എ.ബേബി കൂട്ടിച്ചേർത്തു.
Tags : MA Baby ldf cpm pinarayi vijayan