കോട്ടയം: ഭിന്നശേഷി സംവരണ വിഷയത്തില്‍ ക്രൈസ്തവ മാനേജ്മെന്റുകളും സര്‍ക്കാരും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രമുഖ അധ്യാപക സംഘടനകളുടെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കോട്ടയം ജില്ലയിലെത്തുന്നു. രണ്ടു സംഘടനകളുടെയും യോഗത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഭിന്നശേഷി സംവരണ വിഷയത്തില്‍ എന്തു പ്രഖ്യാപനം നടത്തുമെന്ന ആകാംക്ഷയിലാണ് അധ്യാപക സമൂഹം.
ഇടതുപക്ഷ അധ്യാപക സംഘടനയിലെ പ്രമുഖ സംഘടനയായ കെഎസ്ടിഎയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള അധ്യാപക റാലിയെ തുടര്‍ന്നുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനാണു മുഖ്യമന്ത്രി പിണറായി വിജയന് കോട്ടയത്ത് എത്തുന്നത്. കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്റെ ചങ്ങനാശേരിയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള വിദ്യാഭ്യാസ അവകാശ സംരക്ഷണ റാലിയെ തുടര്‍ന്നുള്ള മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനാണു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എത്തുന്നത്.
നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന സമ്മേളനത്തില്‍ ഭിന്നശേഷി സംവരണ പ്രശ്നവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നയം മുഖ്യമന്ത്രി പ്രഖ്യാപിച്ചേക്കും. അതേസമയം വിഷയത്തില്‍ യുഡിഎഫിന്റെ നിലപാടും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളേക്കുറിച്ചും പ്രതിപക്ഷ നേതാവും പ്രഖ്യാപനം നടത്താനാണ് സാധ്യത.
ഇന്നും നാളെയുമായി ചങ്ങനാശേരിയിലാണു കാത്തിലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമ്മേളനം. നാളെ രാവിലെ ചങ്ങനാശേരിയില്‍ അധ്യാപകരുടെ അവകാശ സംരക്ഷണ റാലി നടക്കും. തുടര്‍ന്നു ചേരുന്ന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനാണു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എത്തുന്നത്.
കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി, ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, കെസിബിസി വിദ്യാഭ്യാസ കമ്മീഷന് വൈസ്ചെയര്‍മാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഭിന്നശേഷി സംവരണ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരേയുള്ള പ്രതിഷേധം ടീച്ചേഴ്സ് ഗില്‍ഡ് സമ്മേളനത്തിൽ ചര്‍ച്ച ചെയ്യും.
കോട്ടയത്ത് നടക്കുന്ന കെഎസ്ടിഎയുടെ 35-ാം സംസ്ഥാന സമ്മേളനത്തിനാണ് മഖ്യമന്ത്രി എത്തുന്നത്. 16നു വൈകുന്നേരം തിരുനക്കര മൈതാനത്തെ പൊതുസമ്മേളനമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. നാളെ പ്രതിനിധി സമ്മേളനം പരകാല പ്രഭാകരനും സാംസ്കാരിക സമ്മേളനം മന്ത്രി വി. ശിവന്‍കുട്ടിയും സെമിനാര്‍ മന്ത്രി കെ.എന്‍. ബാലഗോപാലുമാണ് ഉദ്ഘാടനം ചെയ്യുന്നത്. ഭിന്നശേഷി വിഷയത്തിൽ ടീച്ചേഴ്സ് ഗില്‍ഡിന്റെ നിലപാടുകൾക്കൊപ്പമായിരുന്നു കെഎസ്ടിഎ എന്നതും ശ്രദ്ധേയമാണ്.
ഭിന്നശേഷി പ്രശ്നം മനഃപൂര്‍വം വഷളാക്കിയത് സര്‍ക്കാരാണെന്ന നിലപാടിലാണു കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ്. ഭിന്നശേഷി സംവരണ വിഷയത്തില്‍ സുപ്രീംകോടതി വിശദമായ വാദം കേള്‍ക്കാന്‍ കൂടുതല്‍ സമയമനുവദിച്ച് കേസ് മാറ്റിവച്ചത് സിംഗിള്‍ മാനേജ്മെന്റുകള്‍ക്കുവേണ്ടി മാത്രമായാണ്. സമാന സ്വഭാവമുള്ള സൊസൈറ്റികള്‍ക്കും മറ്റ് ഏജന്‍സികള്‍ക്കും എന്‍എസ്എസിനു നല്കിയ സുപ്രീംകോടതി ഉത്തരവ് ബാധകമായതിനാല്‍ മറ്റ് കോര്‍പറേറ്റ് മാനേജ്മെന്റുകളുടെ സ്കൂളുകളില്‍ അധ്യാപക നിയമനാംഗീകാരം നല്കാന് യാതൊരുതടസവും ഇപ്പോഴില്ല. പകല്‍ പോലെ വ്യക്തമായ ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി തന്ത്രപൂര്‍വം മറച്ചുവയ്ക്കുകയാണെന്നും മറിച്ചുള്ള രീതിയില്‍ നിയമസഭയില്‍ ഉള്‍പ്പെടെ പ്രസ്താവന നടത്തുകയാണെന്നും ടീച്ചേഴ്സ് ഗില്‍ഡ് കുറ്റപ്പെടുത്തുന്നു.
ഭിന്നശേഷി പ്രശ്നം ശാശ്വതമായി പരിഹരിക്കാന്‍ എല്ലാവിധത്തിലും സഹകരിച്ചിട്ടുള്ള കോര്‍പറേറ്റ് സ്കൂള്‍ മാനേജ്മെന്റ് ഏജന്‍സികളും ബന്ധപ്പെട്ട എല്ലാ അധ്യാപകരും, സര്‍ക്കാരിനൊപ്പം നിന്നില്ല എന്ന മന്ത്രിയുടെ കണ്ടെത്തല്‍ വിരോധാഭാസമാണ്. നിലവില്‍ ശമ്പളം ലഭിക്കാത്ത 22,000 വരുന്ന അധ്യാപരിലാരും കോടതിയില്‍ ഒരു വാദവും ഉയര്‍ത്തിയിട്ടില്ല. ശമ്പളം ലഭിക്കുന്ന അധ്യാപകര്‍ ഹർജിക്കാരും ഭിന്നശേഷിക്കാര്‍ എതിർകക്ഷികളുമായ ഒരു കേസില്‍ ശമ്പളം ലഭിക്കാത്ത 22,000 അധ്യാപകരുടെ വിഷയം അനാവശ്യമായി വലിച്ചിട്ട സര്‍ക്കാര്‍ അധ്യാപക സമൂഹത്തോട് മാപ്പ് പറഞ്ഞു തിരുത്തണമെന്നും ടീച്ചേഴ്സ് ഗില്‍ഡ് ഭാരവാഹികള്‍ ആവശ്യപ്പെട്ടിരുന്നു.
Tags : teachers' associations CM Pinarayi vijayan Opposition leader VD Satheesan Chief Minister